തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ ഏറ്റവും ആശങ്കയായി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്നു. തുടക്കത്തില്‍ തലസ്ഥാനത്ത് മാത്രം കണ്ടുവന്നിരുന്ന ഈ വര്‍ദ്ധനവ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതാണ് നിലവിലെ അവസ്ഥ. ഇതോടെ സമൂഹവ്യാപന സാധ്യകള്‍ തള്ളിക്കളയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിന്റെ സൂചനയാവും നിരക്ക് വര്‍ദ്ധിക്കുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു.
100 പേരെ പരിശോധിക്കുമ്പോള്‍ എത്ര പേര്‍ക്കാണ് പോസിറ്റീവ് ആകുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുന്നത്. നിലവില്‍ കേരളത്തിലെ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.സംസ്ഥാനമൊന്നാകെ സമൂഹവ്യാപനത്തിലേക്ക് പോകുമോയെന്ന ആശങ്ക ആരോഗ്യവിദഗ്ദ്ധര്‍ പങ്കുവെക്കാൻ കാരണം ഈ വസ്‌തുതയാണ്.
കഴിഞ്ഞ 22 ദിവസത്തിനിടെ 6055 പേര്‍ക്കാണ് ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഇക്കാലയളവില്‍ ഇത് 1893 ആയിരുന്നു. ഒരു മാസത്തിനിടെ ഉറവിടം അറിയാത്ത കേസുകളില്‍ 4162 എണ്ണത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. കേരളത്തില്‍ പലയിടത്തും സമൂഹവ്യാപനം നടക്കുന്നതിന്റെ സൂചനയാവാം ഇതെന്നും തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും രൂക്ഷമായി രോഗവ്യാപനം നടക്കുന്നതെന്നും ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
വൈറസ് ബാധയെ തുടര്‍ന്ന് 2 മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ സാധാരണയായി കണ്ടുതുടങ്ങുന്നു. ഈ കാലയളവിനെ നമ്മള്‍ കോവിഡ് ഇന്‍കുബെഷന്‍ പീരീഡായും കണക്കാക്കുന്നു.
സാധാരണ കോവിഡ് രോഗികളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്
• പനി
• ചുമ
• ക്ഷീണം
• ശരീരവേദന
• മൂക്കൊലിപ്പ്
• തൊണ്ടവേദന
• വയറിളക്കം
Read Also: ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകളില്‍ കേരളം
ഇതിനു പുറമേ രോഗം തീവ്രമായാല്‍ ന്യൂമോണിയ രോഗ ലക്ഷണങ്ങളായിരിക്കും വ്യക്തി പ്രകടിപ്പിക്കുക. അതായത് കഠിനമായ ചുമയും ശ്വാസതടസ്സവും ഇതിനോടനുബന്ധിച്ചു ഉണ്ടാകും.കൂടാതെ രോഗം തീവ്രമാകുന്ന ഘട്ടത്തില്‍ ശരീരത്തിലെ മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും മള്‍ട്ടി ഓര്‍ഗന്‍ ഡിസ്‍ഫങ്ഷൻ എന്ന അത്യന്തം സങ്കീര്‍ണമായ ഘട്ടത്തില്‍ എത്തുകയും ചെയ്യുന്നു.
• കുളിര്
• വിറയല്‍
• പേശീ വേദന
• തലവേദന
• രുചിയും ഗന്ധവും നഷ്‌ടപ്പെടുക.
തുടങ്ങിയവയും കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ സ്വയം ചികിത്സക്ക് വിധേയരാവാതെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടണം. കോവിഡ് ബാധ ഉണ്ടാവാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയും, മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുക. കോവിഡില്‍ നിന്നുള്ള തിരിച്ചു വരവിനു എളുപ്പവഴികള്‍ ഇല്ലെന്ന് ഓര്‍ക്കുക.
Read Also:വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ 50 ശതമാനം വിജയകരമെന്ന് തെളിയണം; ഐസിഎംആര്‍