കോഴിക്കോട്: കോവിഡിനെതിരായ വാക്‌സിൻ കേന്ദ്ര സർക്കാർ സൗജന്യമായി നൽകണമെന്ന് എംപിമാരായ എളമരം കരീമും എംവി ശ്രേയാംസ് കുമാറും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ചുചേർത്ത പാർലമെന്റ് കക്ഷി നേതാക്കളുടെ ഓൺലൈൻ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. വാക്‌സിൻ ഏതാനും ആഴ്‌ചകൾക്കകം വിതരണത്തിന് തയാറാകുമെന്നാണ് സൂചന.
8 ലാബുകളിൽ വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും 10 മുതൽ 35 ഡോളർ വരെ വില വരുമെന്നുമാണ് ആരോഗ്യ സെക്രട്ടറി യോഗത്തിൽ അറിയിച്ചത്. ഇത്രയും തുക നൽകി പാവപ്പെട്ടവർക്ക് വാക്‌സിൻ എടുക്കാൻ സാധിക്കില്ല. പകർച്ച വ്യാധികൾക്കുള്ള വാക്‌സിനുകൾ നേരത്തെ സൗജന്യമായാണ് നൽകിയിരുന്നത്. വസൂരി, പോളിയോ, മലേറിയ തുടങ്ങിയ രോഗങ്ങളെല്ലാം ഈ മാതൃകയാണ് പിന്തുടരുന്നത്. കോവിഡ് വാക്‌സിന്റെ കാര്യത്തിലും ഇതേ മാതൃക സ്വീകരിക്കണം.
എന്നാൽ യോഗം അവസാനിപ്പിച്ചുള്ള പ്രധാനമന്ത്രിയുടെ മറുപടിയിൽ ഇതിനെ കുറിച്ച് പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. എല്ലാ പ്രതിപക്ഷ പ്രതിനിധികളും ഇക്കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിച്ചത്. തുടർനടപടികൾ ദേശീയ തലത്തിൽ ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും എംപിമാർ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിലും വരുമാനവും നഷ്‌ടമായവർക്ക് പ്രതിമാസം 7,500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും നൽകണമെന്ന ആവശ്യത്തിനും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല. 50 വയസിന് മുകളിലുള്ള 30 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകുമെന്നാണ് വിവരം. വാക്‌സിൻ വിതരണത്തിൽ മുൻഗണന ക്രമം നിശ്‌ചയിക്കുന്നതിൽ അവ്യക്‌തതകൾ നിലനിൽക്കുന്നുണ്ട്. മാദ്ധ്യമപ്രവർത്തകർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവരെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തണമെന്നും എംപിമാർ പറഞ്ഞു.
Read also: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനയില്ല