മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്നിക് 5 നവംബറോടെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് കോ-ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി വി പ്രസാദും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) സിഇഒ കിറിൽ ദിമിത്രീവും. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടേയും പ്രസ്‌താവന.
ആർഡിഐഎഫുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. വാക്‌സിൻ (സ്പുട്‌നിക്-5) എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്ന് ജിവി പ്രസാദ് പറഞ്ഞു. “വാക്‌സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം വളരെ വലുതും അഭൂതപൂർവവുമാണ്, ഓരോ കമ്പനിയും വ്യത്യസ്‍ത സമീപനമാണ് പുലർത്തുന്നത്. വളരെ വേഗത്തിൽ തന്നെ വാക്‌സിൻ ഇന്ത്യയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. വാക്‌സിൻ പരീക്ഷണത്തിനായി ഞങ്ങൾക്ക് ഇന്ത്യയിലെ ഡ്രഗ് കൺട്രോളർ ജനറലിന്റെ (ഡിസിജി) അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിന് സമയമെടുക്കും,”- ജിവി പ്രസാദ് പറഞ്ഞു.
Kerala News: ബിനീഷ് കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യും
അതേസമയം, കോവിഡ് -19 നേരിടുന്നതിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ആർഡിഐഎഫ് സിഇഒ കിറിൽ ദിമിത്രീവ് പറഞ്ഞു. റഷ്യയുടെ സ്പുട്‌നിക്-5 വാക്‌സിനേഷനെക്കുറിച്ചുള്ള സംശയങ്ങൾക്കും ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. “ഇത് ദുഷ്‌പ്രചാരണത്തിന്റെ വ്യക്തമായ ഉദാഹരണമാണ്, ഞങ്ങളുടെ വാക്‌സിൻ മനുഷ്യ കോശങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ്, പൂർണമായും സുരക്ഷിതമാണ്,”- അദ്ദേഹം വ്യക്തമാക്കി. റെഗുലേറ്ററി അധികൃതരുടെ അംഗീകാരം ലഭിച്ചാൽ നവംബറോടെ തങ്ങൾക്ക് നാല് കോഴ്‌സുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Gulf News: വന്ദേഭാരത് മിഷന്‍; ദുബായില്‍ എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് വിമാനങ്ങള്‍ക്ക് വിലക്ക്