തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ ന്യായീകരിച്ച് സിപിഎം. വ്യക്‌തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണ് എക്‌സാലോജിക്കിൽ നടന്നതെന്നാണ് പാർട്ടിയുടെ വിശദീകരണം. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്. വാദം പോലും കേൾക്കാതെയാണ് പ്രചരണമെന്നും പാർട്ടി വിമർശിക്കുന്നു.
സംസ്‌ഥാനത്തിന്റെ വികസനത്തെയും സർക്കാരിനെയും മുഖ്യമന്ത്രിയെയും തേജോവധം ചെയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും പാർട്ടി വിമർശിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കീഴ്‌ഘടകങ്ങൾക്ക് നൽകിയ രേഖയിലാണ് സിപിഎം എക്‌സാലോജിക്കിനെ ന്യായീകരിക്കുന്നത്. നേതാക്കളുടെ കുടുംബത്തിന് നേരെ ഉയരുന്ന ആരോപണം രേഖയിലൂടെ കീഴ്‌ഘടകങ്ങളിൽ വിശദീകരിക്കുന്നത് അപൂർവമാണ്.
എന്നാൽ, മുഖ്യമന്തിയുടെ മകളുടെ പേരോ, എക്‌സാലോജിക്കിന് പണം നൽകിയ സിഎംആർഎല്ലിന്റെ പേരോ രേഖയിൽ പരാമർശിക്കുന്നില്ല. മുഖ്യമന്ത്രിയെ വ്യക്‌തിപരമായി തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകൾ മെനയുന്ന രീതി കേന്ദ്ര ഏജൻസികളുടെയും അതുപോലുള്ള സ്‌ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരികയാണെന്നും രേഖയിൽ പറയുന്നു.
അതിനിടെ, എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണയുടെ കമ്പനി കർണാടക ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുകയാണ്. വീണാ വിജയനെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണ് എക്‌സാലോജിക് കമ്പനി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. തിങ്കളാഴ്‌ച രാവിലെ 10.30ന് ജസ്‌റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് ഹരജി പരിഗണിക്കും.
ഒരു സേവനവും നൽകാതെ എക്‌സാലോജിക്കിന് സിഎംആർഎൽ വൻ തുക കൈമാറിയെന്നാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; വിധിയെഴുതാൻ ഇത്തവണ 96.88 കോടി വോട്ടർമാർ