കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പുളിയോറ വയലിൽ പിവി സത്യനാഥനെയാണ് (66) അയൽവാസിയായ യുവാവ് വെട്ടിക്കൊന്നത്. വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട ഗാനമേള നടക്കുന്നതിനിടെ സത്യനാഥനെ പ്രതി വെട്ടുകയായിരുന്നു.
പുറത്തും കഴുത്തിലും മഴുകൊണ്ടാണ് വെട്ടിയത്. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് പിന്നാലെ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് (33) പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾ മുൻ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. നഗരസഭയിലെ താൽക്കാലിക ഡ്രൈവറുമാണ് അഭിലാഷ്.
വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൂട്ടുപ്രതികൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ആക്രമണ സമയം സത്യനാഥന്റെ ഭാര്യയും മക്കളും ഉൽസവ പറമ്പിൽ ഉണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിഐ മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ എത്തി.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിൽ ഹർത്താൽ ആചരിക്കുകയാണ്.
ലതികയാണ് സത്യനാഥിന്റെ ഭാര്യ. മക്കൾ: സലിൽ നാഥ്, സെലീന.
Most Read| പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരോ?