കോട്ടയം: എറണാകുളം ഉദയംപേരൂര്‍ പോലീസ് കസ്‍റ്റഡിയിലെടുത്ത പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ആരോപണമുയർന്ന പശ്‌ചാത്തലത്തിലാണ് നടപടി.
അന്വേഷണം നടത്തി മൂന്നാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജയിൽ ഡിജിപിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും കമ്മീഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകി. മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
ബുധനാഴ്‌ച രാത്രിയാണ് എറണാകുളം ഉദയംപേരൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത റിമാന്‍ഡ് പ്രതി ഷെഫീഖ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ഇതിനിടെ ഷെഫീഖ് പോലീസ് മര്‍ദ്ദനം മൂലമാണ് മരിച്ചതെന്ന് പിതാവും ബന്ധുക്കളും ആരോപിച്ചു. ഷെഫീഖിന്റെ തലയിലും ദേഹത്തുമെല്ലാം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും കണ്ടതായി ബന്ധുക്കള്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അതേസമയം ഷെഫീഖിനെ അപസ്‌മാരത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സാമ്പത്തിക തട്ടിപ്പു കേസിലാണ് ഷെഫീഖിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.
ഷെഫീഖിന്റെ മരണം മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യന്‍ അന്വേഷിക്കും. കാക്കനാട് ജയില്‍ സൂപ്രണ്ട് ഡിജിപിക്ക് പ്രാഥമിക റിപ്പോർട് കൈമാറി. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് ഐജി നാഗരാജു പറഞ്ഞു.
Also Read: ഫലം ലഭിക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; മന്ത്രി കെകെ ശൈലജ