കൊല്ലം: ജില്ലയിലെ പാരിപ്പള്ളി ഹൈവേയില്‍ വെച്ച് വേഗത്തില്‍ വരുന്ന കെ ടി ജലീലിന്റെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആരോപിക്കുന്നത്.
പ്രതിഷേധങ്ങളെ കണക്കിലെടുക്കാതെ, ശക്തമായ പോലീസ് സുരക്ഷയില്‍ വളാഞ്ചേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് നാലിന് വളാഞ്ചേരിയില്‍ നിന്ന് പുറപ്പെട്ട കെ.ടി ജലീല്‍ വൈകിട്ട് ഒന്‍പതരയോടെയാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയത്.
5 മണിക്കൂര്‍ നീണ്ട യാത്രക്കിടയില്‍ വഴിനീളെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവുകളില്‍ മന്ത്രിയെ നേരിടാന്‍ ശ്രമിച്ചു. പലയിടത്തും പ്രതിഷേധക്കാരും പൊലീസുകാരും തമ്മില്‍ ബലപ്രയോഗം ഉണ്ടായി. ഈ യാത്രക്കിടയില്‍, കൊല്ലം പാരിപ്പള്ളിയില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം ഓടിച്ചു കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറയുന്നത്.
KT Jaleel Related: രാഷ്ട്രീയത്തിലേക്ക് മതത്തെ വലിച്ചിഴക്കരുത്; എസ്.വൈ.എസ്
‘വേഗത്തില്‍ ഓടി വരുന്ന വാഹനത്തിന് മുന്നില്‍, പെട്ടെന്ന് മറ്റൊരു വാഹനം കുറുകെ വെക്കുന്നത് ഉണ്ടാക്കുന്ന അപകടം എത്ര ഭീകരമാകും എന്നത് അറിയാത്തവരാണോ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത് സമരത്തിന്റെ രൂപം അല്ല. ആസൂത്രിതമായി അപകടപ്പെടുത്താന്‍ നടത്തിയ നീക്കം തന്നെയാണ് എന്നതില്‍ സംശയമില്ല. മന്ത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.’ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അവരുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
മേഴ്‌സിക്കുട്ടിയമ്മ തുടരുന്നു; മന്ത്രി കെ ടി ജലീലിനെതിരെ നടക്കുന്ന വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നു. മന്ത്രി തന്നെ ഒരു മീഡിയ പ്രവര്‍ത്തകന് നല്‍കിയ ഫോണ്‍കോളില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് എന്തായിരുന്നു ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട വസ്‌തുത എന്ന്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ല എന്ന വസ്‌തുത നിലനില്‍ക്കെ, എന്താണ് ഇന്നലെയും ഇന്നുമായി നടത്തുന്ന കോലാഹലങ്ങള്‍. ഹാലിളകിയ പ്രതിപക്ഷത്തിന്റെ സമനിലതെറ്റിയ അഴിഞ്ഞാട്ടമാണ് കാണുന്നത്.
KT Jaleel Related: നുണകൾ വിളമ്പുന്നവരോട് സത്യം പറയാൻ മനസ്സില്ല; ജലീൽ
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കുറ്റവാളികളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും ആര്‍ക്കാണ് തടസ്സം? എന്താണ് വൈകുന്നത്? എന്‍ഐഎ അതിലേക്കാണ് അതിവേഗം നീങ്ങേണ്ടത്. ജലീലിനെ കരുവാക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും കഴിയില്ല. സത്യം ജയിക്കുക തന്നെ ചെയ്യും; ജെ. മേഴ്‌സിക്കുട്ടിയമ്മ അവരുടെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.
പൂര്‍ണ്ണമായ വായനക്ക്;