ലണ്ടന്‍: കോവിഡ് കാലത്തിന് ശേഷം ലോകത്ത് ജൈവ ഇന്ധനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു വരുമെന്ന് ബ്രിട്ടീഷ് പെട്രോളിയം. ഇനിയുള്ള കാലഘട്ടങ്ങളില്‍ പ്രകൃതി വാതകങ്ങള്‍ക്കും ആവശ്യക്കാര്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ബി.പിയുടെ (ബ്രിട്ടീഷ് പെട്രോളിയം) കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നാണ് ബി.പി.
എണ്ണയുടെ ക്രമാതീതമായ ആവശ്യകത ഇനി ഉണ്ടാകില്ലെന്നും ഒരു യുഗത്തിന്റെ അവസാനമാണിതെന്നും ബി.പി വിലയിരുത്തുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ ബി.പി യുടെ റിപ്പോര്‍ട്ടില്‍ കോവിഡിന് ശേഷമുള്ള കാലത്ത് പഴയ ലോകക്രമം ഒരിക്കലും സാധ്യമാകില്ല എന്നാണ് പറയുന്നത്.
ഊര്‍ജ്ജ രംഗത്തെ വമ്പന്‍ കോര്‍പറേറ്റ് കമ്പനികള്‍ മുതല്‍ പ്രമുഖ രാജ്യങ്ങളിലെ മന്ത്രിമാരും വ്യവസായത്തിലെ മുതിര്‍ന്നവരും എണ്ണ ഉപഭോഗം വന്‍ തോതില്‍ വര്‍ധിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. ആഗോള ജനസംഖ്യയിലെ വര്‍ധനവും മധ്യവര്‍ഗത്തിന്റെ വര്‍ധനവും കണക്കിലെടുക്കുമ്പോള്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഉല്‍പന്നം എന്ന നിലയില്‍ എണ്ണക്ക് മികച്ച പ്രാധാന്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനൊക്കെ എതിരായുള്ള നിലപാടാണ് ബി.പി അറിയിച്ചിരിക്കുന്നത്.
ഭാവിയില്‍ എണ്ണയുടെ മേധാവിത്വം പതുക്കെ ഇല്ലാതാകുമെന്നാണ് ബി.പി വ്യക്തമാക്കുന്നത്. അതിനാല്‍ വരും കാലങ്ങളില്‍ എണ്ണ, വാതക ഉല്‍പാദനം 40 ശതമാനം കുറക്കുമെന്നും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖലയില്‍ പ്രതിവര്‍ഷം അഞ്ച് ബില്യണ്‍ ഡോളര്‍ ചെലവഴിക്കുകയും ചെയ്യുമെന്ന് ബി.പി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബെര്‍ണാഡ് ലൂണി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇവരെ കൂടാതെ പുനരുല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഇന്ധനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ റോയല്‍ ഡച് ഷെല്‍ പിഎല്‍സി, ടോട്ടല്‍ എസ്ഇ എന്നിവരും യൂറോപ്പിലെ മറ്റ് ചില കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്.