ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ചെയർമാനും ഭരണസമിതിയും ഇടപെടുന്നതിനെതിരെ ക്ഷേത്രം തന്ത്രി ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കു കത്ത് നൽകി. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അയച്ച കത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ അവസാന വാക്ക് തന്ത്രിയുടെതാണെന്ന് സുപ്രിം കോടതി വരെ അംഗീകരിച്ചിട്ടുണ്ടെന്ന് ഓർമിപ്പിച്ചാണ് തന്ത്രി ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കു കത്ത് നൽകിയത്.
ക്ഷേത്രത്തിൽ ജൂലൈ 31നു നടന്ന ഊഴം ശാന്തിയേൽക്കൽ ചടങ്ങിൽ ചെയർമാനും ഭരണസമിതിയും ഇടപെടാൻ ശ്രമിച്ചതാണ് കത്തെഴുതാൻ കാരണമായത്. ക്ഷേത്രത്തിൽ കീഴ്ശാന്തികാരുടെ ജോലികൾ ഏകോപിപ്പിക്കാൻ 2 പേരെ ഊഴം ശാന്തിക്കാരായി 6 മാസത്തേക്ക് നിയമിക്കാറുണ്ട്. പുതിയവരുടെ പേരുവിവരം നിലവിലുള്ളവർ ദേവസ്വത്തെ അറിയിക്കും. ദേവസ്വം ഇത് തന്ത്രിക്ക് കൈമാറും. ഇവരുടെ യോഗ്യത പരിശോധിച്ച് തന്ത്രി അനുമതി നൽകും.
ഓഗസ്റ്റ് 1 മുതൽ ശാന്തിയേൽക്കേണ്ടവരുടെ പേരുകൾ ജൂലൈ 21 ന് തന്ത്രി ദേവസ്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഇവരോട് ജൂലൈ 29 ന് ഭരണസമിതിയിലെത്തി യോഗ്യത വിശദീകരിക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടു. ഇത് പൂർണമായും തെറ്റാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് തന്ത്രി കത്തെഴുതിയത്. തന്ത്രി കത്ത് നൽകിയതോടെ യോഗ്യതാ പരിശോധന ഒഴിവാക്കുകയും തന്ത്രി നിശ്ചയിച്ചവർ തന്നെ ഊഴം ശാന്തിമാരായി ചുമതലയേൽക്കുകയും ചെയ്തു.