പരപ്പ: എടത്തോടിനടുത്ത് ക്‌ളീനിപ്പാറയിലെ ബിഎസ്‌എൻഎൽ മൊബൈൽ ടവർ പ്രവർത്തനക്ഷമം അല്ലാത്തതിനാൽ സമരം നടത്തി ഡിവൈഎഫ്‌ഐ. ടവറിൽ റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ടവർ ചാർജ് ചെയ്യാനുള്ള ബാറ്ററി കേടായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ജനറേറ്റർ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ബിഎസ്‌എൻഎൽ ഉപഭോക്‌താക്കൾ സ്വകാര്യ കമ്പനികളുടെ കണക്ഷനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അധ്യയന വർഷം തുടങ്ങിയതിനാൽ ഇനിയുള്ള ദിവസങ്ങളിൽ കുട്ടികളുടെ ഓൺലൈൻ ക്‌ളാസുകൾ തടസപ്പെടുന്ന അവസ്‌ഥയുമുണ്ട്.
എടത്തോട്, അട്ടക്കണ്ടം, കോളിയാർ, ഒടച്ചിലടുക്കം, മാണിയൂർ, തൊട്ടി, നമ്പ്യാർകൊച്ചി, വള്ളിച്ചിറ്റ, ക്‌ളീനിപ്പാറ, ചീരോൽ, സർക്കാരി, പനയാർകുന്ന് പ്രദേശങ്ങളിലെ 3,500ഓളം കണക്ഷൻ ഈ ടവറിന്റെ പരിധിയിലാണ്. അധികൃതരുടെ അനാസ്‌ഥയാണ് കാരണമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ബാറ്ററി മാറ്റിവെച്ച് മുഴുവൻ സമയവും പ്രവർത്തനക്ഷമമാക്കണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ഓഫീസ് ഉപരോധം അടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: ‘കരട് വിജ്‌ഞാപനം’ നടപ്പാക്കില്ല: അമിത് ഷാ ഉറപ്പ് നൽകി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ