തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ജില്ലാ തലം മുതൽ താഴേത്തട്ട് വരെ മാറ്റം ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സംസ്‌ഥാനത്ത് മൂന്ന് മേഖല തിരിച്ച് എഐസിസി സെക്രട്ടറിമാർക്ക് ചുമതല നൽകും. താഴേത്തട്ടിൽ പാർട്ടി സംവിധാനം ശക്‌തിപ്പെടുത്തും. ജില്ലാ തലത്തിൽ പുനസംഘടനയുണ്ടാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സ്വീകരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.
സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല. വോട്ട് വിഹിതത്തിൽ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളത്. 0.95 ശതമാനമാണ് ഇടതുപക്ഷവും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം. ഫലം ഇതിനേക്കാൾ മെച്ചപ്പെടുത്താമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം ഒരു മുന്നറിയിപ്പാണ്. ചില നിർദേശങ്ങൾ യുഡിഎഫിൽ നിന്ന് കിട്ടിയിട്ടുണ്ട്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ നേതാക്കളുടെ വിഴുപ്പലക്കലുകൾ പാടില്ല. അവർ പാർട്ടിക്കുള്ളിൽ അഭിപ്രായം പറയണം. യുഡിഎഫ് വിപുലീകരണം ഇപ്പോഴില്ല. ഡിസിസികൾക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും താരീഖ് അൻവർ കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ പൊട്ടിത്തെറികള്‍ ഉടലെടുത്തതോടെയാണ് ഇക്കാര്യത്തില്‍ അടിയന്തരമായി ഹൈക്കമാന്‍ഡ് ഇടപെടാന്‍ തീരുമാനമെടുത്തത്. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ താരിഖ് അൻവറിനെ ചുമതലപ്പെടുത്തുക ആയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം കഴിഞ്ഞ ശനിയാഴ്‌ച കേരളത്തിൽ എത്തിയത്.
Also Read: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു