വണ്ടിത്താവളം: കൃഷിയിടത്തിൽ കാറ്റിൽ മരം വീണുതകർന്ന വൈദ്യുത പോസ്‌റ്റ് മാറ്റാനെത്തിയ കെഎസ്‌ഇബി കരാർ ജീവനക്കാരൻ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കഞ്ചിക്കോട് എടുപ്പുകുളം ചക്കൻകാട് മാരിയപ്പന്റെ മകൻ മരുതരാജാണ് (42) മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെ പെരുമാട്ടി കൂമൻകാട് ആറ്റഞ്ചേരിയിൽ സ്വകാര്യ വ്യക്‌തിയുടെ നെൽപാടത്തായിരുന്നു ദുരന്തം.
മരുതരാജ് ഷോക്കേറ്റു വീണയുടൻ കൂടെയുണ്ടായിരുന്ന മറ്റ് 3 പേർ പാടത്ത് നിന്ന് ഓടി മാറിയതിനാൽ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു. പൊട്ടിവീണ ലൈനുകളിൽ ഒന്ന് ഓഫാക്കിയിരുന്നില്ലെന്നും ഇതിലൂടെ വൈദ്യുതി പ്രവഹിച്ചാണു ഷോക്കേറ്റതെന്നു സംശയിക്കുന്നതായി മീനാക്ഷിപുരം പോലീസ് ഇൻസ്‌പെക്‌ടർ പി ബാബുരാജ് അറിയിച്ചു. അതേസമയം, ഇൻഡക്‌ഷൻ ലൈനുകളിൽ ഒന്നിൽ നിന്നാണു ഷോക്കേറ്റതെന്നും വകുപ്പുതലത്തിൽ അന്വേഷണം നടത്തുമെന്നും കെഎസ്‌ഇബി തത്തമംഗലം അസിസ്‌റ്റന്റ് എഞ്ചിനീയർ മുഹമ്മദ് ഷെരിൻ പറഞ്ഞു.
കഞ്ചിക്കോട് അഗ്‌നി രക്ഷാസേനക്ക് കീഴിലെ സിവിൽ ഡിഫൻസിലെ അംഗമായ മരുതരാജ് പ്രളയത്തിലും കോവിഡിലും രക്ഷാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇടുക്കി പെട്ടിമുടി ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഇടുക്കി പെട്ടിമുടി ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് അഗ്‌നിരക്ഷാസേനയുടെ പുരസ്‌കാരവും നേടിയിട്ടുണ്ട്. 10 വർഷത്തോളമായി തത്തമംഗലം കെഎസ്‌ഇബി സെക്‌ഷനിലെ കരാർ ജീവനക്കാരനാണ്. മരുതരാജിന്റെ സംസ്‌കാരം ഇന്ന് കഞ്ചിക്കോട് വാതക ശ്‌മശാനത്തിൽ നടത്തും. ഭാര്യ: ലത, മകൻ: ബിജോ രാജ്.
Also Read: സ്വത്ത് തര്‍ക്കം; പത്തനംതിട്ടയില്‍ മകനും മരുമകളും ചേര്‍ന്ന് വൃദ്ധനെ മര്‍ദിച്ചു