ന്യൂ ഡെൽഹി: ഇന്നു തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ലോക്‌സഭ എംപിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറുഖ് അബ്‌ദുള്ള പങ്കെടുക്കും. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇത് ആദ്യമായാണ് അദ്ദേഹം പാർലമെന്റിൽ എത്തുന്നത്.
ഒരു വർഷത്തിനു ശേഷമാണ് അദ്ദേഹം കശ്മീരിന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തിൽ ഫാറൂഖ് അബ്‌ദുള്ളയെ തടവിലാക്കിയിരുന്നു. അദ്ദേഹത്തെ കൂടാതെ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്‌ദുള്ള, മെഹ്‍ബൂബ മുഫ്‌തി എന്നിവരടക്കം നിരവധി മത, രാഷ്ട്രീയ നേതാക്കളെയും തടവിലാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷം പലരെയും വിട്ടയച്ചിരുന്നു. ഫാറൂഖ് അബ്‌ദുള്ളയെ കഴിഞ്ഞ മാർച്ചിലാണ് മോചിതനാക്കിയത്.
Kerala News: ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 17 വരെ കനത്ത മഴ തുടരും
കോവിഡ് പ്രതിസന്ധി മൂലം വൈകിയ സമ്മേളനത്തിനാണ് ഇന്ന് കർശന സുരക്ഷാ–പ്രതിരോധ നിയന്ത്രണങ്ങളോടെ തുടക്കമാകുന്നത്. ചൈനാ സംഘർഷ പ്രശ്‌നത്തിൽ സർക്കാർ പാർലമെന്റിൽ പ്രസ്‌താവന നടത്തിയേക്കും. ഇന്നലെ ലോക്‌സഭ സ്‌പീക്കർ ഓം ബിർലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാര്യോപദേശക സമിതി യോഗത്തിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചിരുന്നു. സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഇന്ന് പങ്കെടുക്കില്ല. വിദേശത്തു ചികിത്സക്കായി പോയ സോണിയക്ക് ഒപ്പമാണ് രാഹുൽ.
Also Read: ഡെൽഹി കലാപം; ഉമർ ഖാലിദ് അറസ്റ്റിൽ
സമ്മേളനത്തിനു മുൻപു സർവകക്ഷി യോഗം എന്ന പതിവില്ലാതെയാണ് ഇക്കുറി വർഷകാല സമ്മേളനം തുടങ്ങുന്നത്. ഒപ്പം ചോദ്യോത്തര വേളയും റദ്ദാക്കിയിട്ടുണ്ട്. ഇന്നു മുതൽ ഒക്‌ടോബർ 1 വരെ 18 ദിവസം, ഞായറാഴ്ച അടക്കം തുടർച്ചയായി സഭ സമ്മേളിക്കും. ഇരുസഭകളും ഒരുമിച്ചു ചേരില്ല. ഇന്നു മാത്രം രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ ലോക്‌സഭയും വൈകിട്ടു 3 മുതൽ 7 വരെ രാജ്യസഭയും സമ്മേളിക്കും. നാളെ മുതൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ രാജ്യസഭയും വൈകിട്ടു 3 മുതൽ 7 വരെ ലോക്‌സഭയും ചേരും.