കണ്ണൂർ: കെഎം ഷാജി എംഎൽഎ കേരളത്തിന് പുറത്തുപോയതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെഎം ഷാജി സംസ്‌ഥാനത്തിന് പുറത്തുപോയത് വിജിലൻസ് അറസ്‌റ്റ് ചെയ്യുമെന്ന് പേടിച്ചിട്ടല്ലെന്നും മകളുടെ അഡ്‌മിഷന്റെ കാര്യത്തിനാണെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ വിശദീകരിച്ചു. അറസ്‌റ്റ് ഭയന്ന് കെഎം ഷാജി ഒളിവിൽ പോയിരിക്കുകയാണ് എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കയ്യിൽ അധികാരമുള്ളത് കൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ ഉന്നം വച്ച് അന്വേഷണം വരുന്നത്. ലീഗിന്റെ മതേതരത്വത്തിന് സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായുണ്ടായ വലിയ മാറ്റം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് മടുത്ത ഇടതുമുന്നണിക്ക് ആവേശംകെട്ടു എന്നതിന്റെ തെളിവാണ് മുഖ്യ നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നും അദ്ദേഹം ആരോപിച്ചു.
വരുംകാലത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുമുള്ള പദ്ധതികൾക്ക് യുഡിഎഫ് രൂപം നൽകും. കിഫ്ബി എന്നത് ഉട്ടോപ്യൻ രീതിയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കെഎം ഷാജിയുടെ അസാന്നിധ്യം ചർച്ചയാകുന്നുണ്ട്. കോഴക്കേസിലും അനധികൃത സ്വത്ത് സമ്പാദന കേസിലും അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്.
Malabar News: കാസര്‍ഗോഡ് ജില്ലയിലെ 127 കേന്ദ്രങ്ങളില്‍ കെ ഫോണ്‍ അടുത്തമാസം