കൊച്ചി: നടൻ ദിലീപിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിർണായക നീക്കം. ഫിയോക്കിന്റെ ആജീവനാന്ത ചെയർമാൻ ദിലീപിനെയും വൈസ് ചെയർമാൻ ആന്റണി പെരുമ്പാവൂരിനെയും സ്‌ഥാനങ്ങളിൽ നിന്ന് നീക്കാൻ ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. 31ന് ചേരുന്ന ജനറൽ ബോഡി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
2017ൽ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർന്നാണ് തിയേറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് ദിലീപിന്റെ കാർമികത്വത്തിൽ രൂപംകൊണ്ടത്. ഫിയോക്കിന്റെ ആജീവനാന്ത ചെയർമാൻ, വൈസ് ചെയർമാൻ സ്‌ഥാനങ്ങൾ യഥാക്രമം ദിലീപിലും ആന്റണി പെരുമ്പാവൂരിലും നിലനിർത്തിയിരുന്നു. ഈ രണ്ട് സ്‌ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നായിരുന്നു ചട്ടം. ഇത് പൊളിച്ചെഴുതാനാണ് പ്രസിഡണ്ട് വിജയകുമാറിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്.
മോഹൻലാൽ ചിത്രമായ മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആന്റണി പെരുമ്പാവൂരും ഫിയോക്കും തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് കാരണം. നേരത്തെ ചെയർമാനായ ദിലീപ് മുഖേന സംഘടനക്ക് ആന്റണി പെരുമ്പാവൂർ രാജി നൽകിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡണ്ട് വിജയകുമാർ മാദ്ധ്യമങ്ങളെ അറിയിച്ചത്. ഭേദഗതി യാഥാർഥ്യമായാൽ തിയേറ്ററുടമയും എന്നാൽ മറ്റ് സംഘടനകളിൽ അംഗമല്ലാത്ത ആളുകളിലേക്കും മാത്രമായി ചെയർമാൻ, വൈസ് ചെയർമാൻ സ്‌ഥാനങ്ങൾ ഒതുങ്ങും.
Most Read: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം ഒരുക്കും; കർണാടക