ന്യൂഡെൽഹി: രാജ്യത്ത് ആദ്യത്തെ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലാണ് ഒമൈക്രോൺ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ഈ മാസം 28നാണ് മരിച്ചത്. വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
അതേസമയം, രാജ്യത്തെ കോവിഡ് കേസുകളിലെ കുതിപ്പ് ഒമൈക്രോൺ മൂലമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമൈക്രോൺ വ്യാപനത്തിന്റെ കൂടി പശ്‌ചാത്തലത്തില്‍ ഡെൽഹിക്കും ഏഴ് സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡെൽഹിയിൽ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഇതുവരെ 961 ഒമൈക്രോൺ കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 263 എണ്ണവും ഡെൽഹിയിലാണ്. കൂടാതെ രാജ്യത്തെ ഒമൈക്രോൺ കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഡെൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ ഉള്ളത് മഹാരാഷ്‌ട്രയിലാണ്. 257 പേർക്കാണ് മഹാരാഷ്‌ട്രയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഗുജറാത്ത്(97), രാജസ്‌ഥാൻ(69), കേരളം(65) എന്നിങ്ങനെയാണ് മറ്റ് സംസ്‌ഥാനങ്ങളിലെ കണക്കുകൾ.
Most Read: സംസ്‌ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും