ന്യൂഡെൽഹി: രാജ്യത്തെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ പ്രളയം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ പ്രളയക്കെടുതിയിൽ മേഘാലയിലും അസമിലും മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കൂടാതെ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുണാചൽ പ്രദേശ്, മേഘാലയ, അസം എന്നീ സംസ്‌ഥാനങ്ങളിൽ ഇന്നും റെഡ് അലർട് തുടരുകയാണ്.
വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ചൊവ്വാഴ്‌ച വരെ അതിശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. നിലവിൽ അസമിലെ 32 ജില്ലകളിലായി 30 ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 514 ദുരിതാശ്വാസ ക്യാംപുകളാണ് ഇവിടെ തുറന്നത്. അവിടങ്ങളിലേക്ക് 1.56 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്‌തു.
അസമിലെ 4000 ഗ്രാമങ്ങള്‍ നിലവിൽ വെള്ളത്തിനടിയിലായി. ബജാലി ജില്ലയെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. അതേസമയം ത്രിപുരയിൽ 10,000 ആളുകൾക്ക് വീട് നഷ്‌ടമായി. മേഘാലയയില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ പ്രഖ്യാപിച്ചു.
Read also: പ്രവാസികളുടെ പരാതികൾ പരിഹരിക്കും; ഓൺലൈൻ അദാലത്ത് നടത്താൻ മന്ത്രിമാർ