ഹൂസ്‌റ്റണ്‍: മുന്‍ കേരള ക്രിക്കറ്റ് താരം സികെ ഭാസ്‌കരന്‍ (ചന്ദ്രോത്ത് കല്യാടന്‍ ഭാസ്‌കരന്‍-79) അന്തരിച്ചു. യുഎസിലെ ഹൂസ്‌റ്റണില്‍ ശനിയാഴ്‌ച ആയിരുന്നു അന്ത്യം. ഏറെ നാളായി കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു. ഇന്ത്യന്‍ ടെസ്‌റ്റ് ടീമില്‍ കളിച്ച ആദ്യ മലയാളി താരം കൂടിയാണ് അദ്ദേഹം.
ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ച സികെ ഭാസ്‌കരന്‍ കേരള രഞ്‌ജി ടീം, ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീം, മദ്രാസ് ചീഫ് മിനിസ്‌റ്റേഴ്‌സ് ഇലവന്‍, മദ്രാസം ടീം, സൗത്ത് സോണ്‍ എന്നിവക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 1957 മുതല്‍ 1969 വരെ രഞ്‌ജി ട്രോഫി ടീമില്‍ സജീവമായിരുന്ന ഈ വലംകൈയ്യന്‍ മീഡിയം പേസര്‍ 42 ഫസ്‌റ്റ് ക്‌ളാസ് മല്‍സരങ്ങളിളുടെയും ഭാഗമായി.
തന്റെ 16ആം വയസില്‍ ആയിരുന്നു കേരളത്തിനായി രഞ്‌ജി ട്രോഫിയില്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1957-58 സീസണില്‍ ആന്ധ്രക്കെതിരെ ആയിരുന്നു മല്‍സരം. 1967-68 സീസണില്‍ രഞ്‌ജി റണ്ണര്‍ അപ്പായ മദ്രാസ് ടീമിന്റെ ഭാഗമായിരുന്നു സികെ ഭാസ്‌കരന്‍. കരിയറിന്റെ അവസാന സമയത്ത് മദ്രാസിന് വേണ്ടിയാണ് അദ്ദേഹം കളിച്ചത്.
ഇന്ത്യന്‍ ടെസ്‌റ്റ് ടീമില്‍ കളിച്ച ആദ്യ കേരള താരമായ ഇദ്ദേഹം 1965ല്‍ ശ്രീലങ്കക്കെതിരെയാണ് ടെസ്റ്റിനിറങ്ങിയത്. എന്നാല്‍ അന്ന് ശ്രീലങ്കക്ക് ടെസ്‌റ്റ് പദവി ഇല്ലാതിരുന്നതിനാല്‍ ഈ മല്‍സരത്തെ അനൗദ്യോഗിക മല്‍സരമായാണ് കണക്കാക്കുന്നത്.
Kerala News: ‘കേരളത്തിൽ വന്ന് ആറാടാമെന്ന് ഇഡി കരുതേണ്ട’; തോമസ് ഐസക്
ഫസ്‌റ്റ് ക്‌ളാസ് കരിയറില്‍ ആകെ 42 മല്‍സരങ്ങളിലെ 64 ഇന്നിങ്‌സില്‍ നിന്നായി 106 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഇദ്ദേഹം കേരളത്തിനു വേണ്ടി 21 മല്‍സരങ്ങളിലെ 37 ഇന്നിങ്സുകളില്‍ നിന്ന് 69 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. മാത്രവുമല്ല ഫസ്‌റ്റ് ക്‌ളാസ് കരിയറില്‍ ആകെ നേടിയ 580 റണ്‍സില്‍ 345 റണ്‍സും കേരളത്തിന് വേണ്ടിയായിരുന്നു ഇദ്ദേഹം അടിച്ചെടുത്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സികെ ഭാസ്‌കരന്‍ 1941 മേയ് അഞ്ചിന് തലശേരിയിലാണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സികെ വിജയനും കേരളത്തിന് വേണ്ടി ഫസ്‌റ്റ് ക്‌ളാസ് ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം സികെ ഭാസ്‌കരന്‍ യുഎസില്‍ ആയിരുന്നു സ്‌ഥിരതാമസം.
Read Also: പോലീസുകാരുടെ പരാതി പരിഹാരത്തിന് പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം