ന്യൂഡെൽഹി: മുൻ കേന്ദ്ര നിയമമന്ത്രിയും പ്രശസ്‌ത അഭിഭാഷകനുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഡെൽഹിയിലെ സ്വകാര്യ വസതിയിൽ ഏഴ് മണിയോടെയാണ് അന്ത്യം. അടിയന്തരാവസ്‌ഥയ്‌ക്ക് ശേഷം അധികാരത്തിലെത്തിയ 1977-79 കാലഘട്ടത്തിലെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമ മന്ത്രിയായിരുന്നു.
പൗരാവകാശങ്ങൾക്ക് വേണ്ടി ശക്‌തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്‌ത വ്യക്‌തിയാണ് ശാന്തി ഭൂഷൺ. 1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയിൽ എതിർവിഭാഗമായ രാജ് നരെയ്‌നുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു.
പൊതുതാൽപര്യം മുൻനിർത്തി നിരവധി കേസുകളിൽ ഇദ്ദേഹം ഹാജരായിട്ടുണ്ട്. 1980ൽ പ്രമുഖ എൻജിഒയായ ‘സെന്റർ ഫോർ പബ്ളിക് ഇന്ററസ്‌റ്റ് ലിറ്റിഗേഷൻ’ സ്‌ഥാപിച്ചു. സുപ്രീം കോടതിയിൽ സംഘടന നിരവധി പൊതുതാൽപര്യ ഹരജികൾ നൽകിയിട്ടുണ്ട്. 1980ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന ഭൂഷൺ പിന്നീട് 1986ൽ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ആംആദ്‌മി പാർട്ടിയുടെ സ്‌ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് ശാന്തി ഭൂഷൺ. പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ മകനാണ്.
Most Read: ഏറ്റവും വേഗത്തിൽ വികസിക്കുന്ന രാജ്യമായി ഇന്ത്യ തുടരും; നിർമല സീതാരാമൻ