തൃശൂർ: കാഞ്ഞാണിയിൽ കുടുംബസംഗമത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെൺകുട്ടി വയറിളക്കവും ഛർദിയും ബാധിച്ച് മരിച്ചു. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങൽ ജോളി ജോർജിന്റെ മകൾ ആൻസിയ(9)യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയമുണ്ട്.
തിങ്കളാഴ്‌ച പുലർച്ചെയാണ് ആൻസിയക്ക് വയറിളക്കവും പിന്നാലെ ഛർദിയുമുണ്ടായത്. ഞായറാഴ്‌ച നടന്ന തറവാട്ട് കുടുംബ സംഗമത്തിൽ ആൻസിയയും കുടുംബവും പങ്കെടുത്തിരുന്നു. ഭക്ഷണത്തിൽ ചോറും മീനും മാംസവും ഉണ്ടായിരുന്നു. ഇത് കഴിച്ച പലർക്കും വയറിളക്കവും വയറുവേദനയും ഉണ്ടായെങ്കിലും നിലവിൽ ആരും ആശുപത്രിയിലില്ല. സ്വകാര്യ കാറ്ററിങ് സ്‌ഥാപനത്തിൽ നിന്നാണ് ഭക്ഷണം എത്തിച്ചത്.
കഴിഞ്ഞ ദിവസം 11 മണിയോടെയാണ് ആൻസിയയെ പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അൽപം കഴിഞ്ഞപ്പോൾ മരണപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുട്ടി അവശനിലയായിരുന്നു എന്നാണ് അധികൃതർ പറഞ്ഞത്.
അതേസമയം ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അസ്വസ്‌ഥതയുണ്ടായെന്ന് ബന്ധുക്കൾ അന്തിക്കാട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്‌തമാകൂവെന്ന് അന്തിക്കാട് എസ്എച്ച്ഒ അനീഷ് കരീം പറഞ്ഞു. ചൊവ്വാഴ്‌ച ആരോഗ്യവകുപ്പ് തെളിവെടുപ്പ് നടത്തും.
കണ്ടശ്ശാംകടവ് സെയിന്റ് മേരീസ് എൽപി സ്‌കൂളിലെ മൂന്നാം ക്ളാസ് വിദ്യാർഥിയാണ് മരിച്ച ആൻസിയ. സെറിൻ ആണ് മാതാവ്. സഹോദരി: ആസ്‌മി. സംസ്‌കാരം ചൊവ്വാഴ്‌ച കണ്ടശ്ശാംകടവ് സെയിന്റ് മേരീസ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ നടക്കും.
Most Read: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജി ഇന്ന് വിചാരണ കോടതിയിൽ