ഇസ്‌ലാമാബാദ്: ഞായറാഴ്‌ച രാത്രി താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അജ്‌ഞാതർ വെടിയുതിർത്തു എന്നും തന്നെ തോക്കിൻ മുനയിൽ നിർത്തിയെന്നും ആരോപിച്ച് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻ. ഇമ്രാൻ ഖാന്റെ ഭരണത്തിന് കീഴിൽ പാകിസ്‌ഥാൻ ‘ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും; നാടായി മാറിയെന്ന് റെഹം ഖാൻ പറഞ്ഞു.
“ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങുംവഴി എന്റെ കാറിന് നേരെ വെടിയുതിർത്തു, മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ എന്നെ തോക്കിൻ മുനയിൽ നിർത്തി! എന്റെ പേഴ്‌സണൽ സെക്രട്ടറിയും ഡ്രൈവറും കാറിൽ ഉണ്ടായിരുന്നു. ഇതാണോ ഇമ്രാൻ ഖാന്റെ പുതിയ പാകിസ്‌ഥാൻ? ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം!,”- അവർ ട്വീറ്റ് ചെയ്‌തു.
മുറിവേറ്റില്ലെങ്കിലും, സംഭവം തന്നില്‍ രോഷമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും റെഹം ഖാന്‍ പറഞ്ഞു. ‘ഭീരുത്വം നിറഞ്ഞ ഗൂഢശ്രമം’ നടത്തുന്നതിനേക്കാൾ നേരിട്ടുള്ള പോരാട്ടമാണ് താൻ ഇഷ്‌ടപ്പെടുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ്-പാകിസ്‌ഥാൻ വംശജയും പത്രപ്രവര്‍ത്തകയും മുന്‍ ടിവി അവതാരകയുമായ റെഹം ഖാന്‍ 2014ലാണ് ഇമ്രാന്‍ ഖാനെ വിവാഹം കഴിക്കുന്നത്. 2015 ഒക്‌ടോബറില്‍ ഇരുവരും വിവാഹമോചിതരായി. 48കാരിയായ റെഹം തന്റെ മുന്‍ ഭര്‍ത്താവിന്റെ കടുത്ത വിമര്‍ശകയായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണരീതിയെയും പൊതുസമൂഹത്തിലെ അഭിപ്രായങ്ങളേയും നിരന്തരം അവര്‍ വിമര്‍ശിക്കാറുണ്ട്.
2019ലെ പുൽവാമ ആക്രമണത്തെ തുടർന്ന്, ഇമ്രാൻ ഖാൻ രാജ്യത്തെ സൈന്യത്തിന്റെ കളിപ്പാവയാണെന്നും പ്രത്യയശാസ്‌ത്രത്തിലും മിതത്വ നയത്തിലും വിട്ടുവീഴ്‌ച ചെയ്‌താണ് അധികാരത്തിൽ വന്നതെന്നും റെഹം ഖാൻ പറഞ്ഞിരുന്നു.
On the way back from my nephew’s marriage my car just got fired at & two men on a motorbike held vehicle at gunpoint!! I had just changed vehicles.
My PS & driver were in the car. This is Imran Khan’s New Pakistan? Welcome to the state of cowards, thugs & the greedy!!— Reham Khan (@RehamKhan1) January 2, 2022
Most Read: പ്രധാനമന്ത്രിയെ വിമർശിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്