കൊച്ചി: സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തിനും ഏകാധിപത്യത്തിനും എതിരായ വികാരമാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശക്‌തമായ സഹതാപതരംഗം ഉമയുടെ വിജയത്തിന് കാരണമായെന്ന് ബിജെപി വിലയിരുത്തി. പിടി തോമസിനെ തൃക്കാക്കരയിലെ ജനങ്ങള്‍ ഇപ്പോഴും സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതഭീകരവാദ ശക്‌തികളെ പരസ്യമായി സഹായിച്ചതിന്റെ ഫലമായി മറ്റ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ശക്‌തമായ പ്രതിഷേധമുണ്ടായി. ആലപ്പുഴയിലെ സംഭവ വികാസങ്ങളും സര്‍ക്കാരിന് തിരിച്ചടിയായി. എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ജനങ്ങളുടെ ശക്‌തമായ ആവശ്യം യുഡിഎഫിന് വലിയ നേട്ടമായി; കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ 25,015 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസിന് ജയം. 2021 പിടി തോമസ് മൽസരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. 2011 ബെന്നി ബെഹനാന്‍ മൽസരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.
Read Also: ബിഹാറിലെ മദ്യനിരോധനം; സമ്പൂർണ പരാജയമെന്ന് പ്രശാന്ത് കിഷോർ