പാറ്റ്‌ന: ബിഹാറിലെ മദ്യനിരോധനം സമ്പൂർണ പരാജയമാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. തിങ്കളാഴ്‌ച വൈശാലി ജില്ലയിലെ ഹാജിപൂരിൽ ‘ജൻ സുരാജ്’ ക്യാംപയിന്റെ ഭാഗമായി ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിഹാറിലെ മദ്യനിരോധനം പൂർണമായും പരാജയപ്പെട്ടു. ബിഹാർ മദ്യം നിരോധിച്ചിട്ടുള്ള സംസ്‌ഥാനമാണെങ്കിലും ആവശ്യക്കാർക്ക് ഇവിടെ മദ്യം എളുപ്പത്തിൽ ലഭിക്കും. അതിനാൽ ബിഹാറിലെ നിരോധനം പൂർണ പരാജയമാണ്’; പ്രശാന്ത് കിഷോർ പറഞ്ഞു.
സംസ്‌ഥാനത്തെ മദ്യനിരോധനത്തിന്റെ കാര്യക്ഷമതയെ കുറിച്ച് ആരാഞ്ഞുകൊണ്ട് പ്രശാന്ത് കിഷോർ ട്വിറ്ററിൽ ഒരു വോട്ടെടുപ്പും നടത്തി. ‘മദ്യനിരോധനം നടപ്പാക്കുന്നതിൽ ബിഹാർ പൂർണമായും പരാജയപ്പെട്ടു’ എന്ന പ്രസ്‌താവനയോടുള്ള അഭിപ്രായമാണ് ‘അതെ’ അല്ലെങ്കിൽ ‘അല്ല’ എന്ന ഉത്തരത്തിലൂടെ രേഖപ്പെടുത്താൻ പ്രശാന്ത് ആവശ്യപ്പെട്ടത്. നിരവധി ആളുകളും ഇതിന്റെ പ്രതികരണം പോളിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
ബിഹാർ സർക്കാർ 2016 ഏപ്രിൽ 5നാണ് സംസ്‌ഥാനത്ത് ഐഎംഎഫ്‌എൽ ഉൾപ്പടെയുള്ള മദ്യത്തിന്റെ നിർമാണം, വ്യാപാരം, സംഭരണം, വിൽപന, ഉപഭോഗം എന്നിവ നിരോധിച്ചത്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉൾപ്പെടെയുള്ള നടപടികളും ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് നിയമത്തിലുണ്ട്.
Most Read: പരിസ്‌ഥിതിക്ക് കോട്ടം വരുത്തി; അദാനിയുടെ വൈദ്യുതി പ്ളാന്റിന് 52 കോടി പിഴ