പത്തനംതിട്ട: ശബരിമലയിലെ വൻ തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒരു മണിക്കൂർ നീട്ടി. ഇന്നുമുതൽ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്. മകരവിളക്ക് ഉൽസവത്തിന് തീർഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന് വൻ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. രാവിലെ നാല് മണിക്ക് നട തുറന്നത് മുതല്‍ തീർഥാടകരുടെ പ്രവാഹമായിരുന്നു.
ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് എത്തുന്നതില്‍ കൂടുതലും. രണ്ട് ഡോസ് എടുത്തവരോ ആർടിപിസിആർ നെഗറ്റീവായവരോ ആയ എല്ലാ തീർഥാടകരെയും കയറ്റിവിടാനാണ് നിർദ്ദേശം. രാവിലെ നാല് മണിക്കൂർ ക്യൂ നിന്നാണ് പലരും ദർശനം നടത്തിയത്. തിരക്ക് കൂടിയതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വർഷത്തിന് ശേഷം കാനനപാത വഴിയുള്ള തീർഥാടനത്തിനും അനുമതി നൽകി. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ ആണ് കാനനപാതയിലൂടെയുള്ള തീർഥാടനം വീണ്ടും തുടങ്ങിയത്. 11 മണിക്ക് മുൻപ് എരുമേലിയിൽ എത്തുന്നവരെയാണ് കയറ്റിവിടുന്നത്.
11നാണ് എരുമേലി പേട്ട തുള്ളൽ. 12ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങും. 14നാണ് മകരവിളക്ക്. കാനനപാത തുറന്നതോടെ പുല്ലുമേട് വഴിയുള്ള തീർഥാടനത്തിനും അനുമതി നൽകണമെന്ന ആവശ്യം ശക്‌തമാവുകയാണ്.
Most Read: അഞ്ച് വർഷം കൊണ്ട് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം; എലോൺ മസ്‌ക്