പത്തനംതിട്ട: ശബരിമല മകരവിളക്ക് നാളെ. മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. മകരജ്യോതി ദർശനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ അയ്യപ്പ സന്നിധിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്‌ഠരര് രാജീവരുടെ നേതൃത്വത്തിൽ നടക്കും.
12.20ന് 25 കലശപൂജയും തുടർന്ന് കളഭാഭിഷേകവും നടക്കും. ഇന്നും നാളെയും വെർച്വൽ ബുക്കിങ് ഉണ്ടായിരിക്കില്ല. സുരക്ഷക്കായി 2000 പോലീസുകാരെ വിന്യസിച്ചെന്ന് സ്‌പെഷ്യൽ ഓഫീസർ ഇഎസ് ബിജിമോൻ അറിയിച്ചു.
മകരവിളക്ക് ദർശനം കഴിഞ്ഞു പുറത്തേക്ക് പോകാൻ രണ്ടുവഴികൾ ഒരുക്കിയിട്ടുണ്ട്. അന്നദാന മണ്ഡപത്തിന് സമീപത്ത് കൂടി ഭക്‌തർക്ക് പുറത്തേക്ക് കടക്കാം. മറ്റൊരു വഴി വയർലസ് സ്‌റ്റേഷന് സമീപത്തുകൂടിയും ദർശനം കഴിഞ്ഞു പുറത്തേക്ക് കടക്കാം. ഭക്‌തർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. അപ്പം, അരവണ വിതരണത്തിൽ പ്രതിസന്ധി ഇല്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
”മുൻപ് ഒരിക്കലും ഉണ്ടാകാത്ത ഭക്‌തജന പ്രവാഹമാണ് ഇക്കൊല്ലം ശബരിമലയിൽ ഉണ്ടായത്. എല്ലാ ഭക്‌തർക്കും സുഗമ ദർശനം നടത്താവുന്ന ഇടപെടലുകളാണ് ദേവസ്വം ബോർഡും ഗവൺമെന്റിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളും ചേർന്ന് നടത്തിയിട്ടുണ്ട്. അന്നദാനത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അപ്പം, അരവണ വിതരണത്തിൽ പ്രതിസന്ധിയില്ല”-ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ വ്യക്‌തമാക്കി.
അതേസമയം, പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകുന്നേരം അഞ്ചരക്ക് ശരംകുത്തിയിൽ എത്തും. പുലർച്ചെ രണ്ടുമണിക്ക് അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര തുടങ്ങിയത്. ഇന്നലെ വിവിധ ഇടങ്ങളിൽ ആയിരകണക്കിന് ആളുകളാണ് തിരുവാഭരണം ദർശിക്കാനും സ്വീകരണം നൽകാനും എത്തിയത്. നാളെ കാനന പാത വഴി സഞ്ചരിച്ചു ഘോഷയാത്ര സന്നിധാനത്തെത്തും.
Most Read: മുൻ കേന്ദ്രമന്ത്രി ശരത് യാദവിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ