തിരുന്നാവായ: മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ പൂളമംഗലം സൈനുദ്ദീൻ മെമ്മോറിയൽ സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിയാണ് ബിഷ്‌റുൽ ഹാഫിക്ക്. സ്‌കൂളിൽ നിന്ന് കളഞ്ഞു കിട്ടിയ കൈ ചെയിൻ ഉടമസ്‌ഥർക്ക് തിരിച്ചുനൽകി മാതൃകയായിരിക്കുകയാണ് ഇപ്പോൾ ബിഷ്‌റുൽ ഹാഫിക്ക്. കഴിഞ്ഞ ദിവസമാണ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ഹാഫിക്കിന് ആഭരണം കളഞ്ഞു കിട്ടിയത്. ഉടൻ തന്നെ ഇത് പ്രഥമ അധ്യാപികയെ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷത്തിലാണ്, സ്‌കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ എത്തിയ കാരേക്കോട് സ്വദേശി റംലയുടെ സ്വർണാഭരണമാണ് ഇതെന്ന് മനസിലായത്. പരിപാടിക്കിടെ കൈയിൽ അണിഞ്ഞിരുന്ന മുക്കാൽ പവനോളം വരുന്ന ആഭരണം സ്‌കൂളിൽ വീണുപോയിരുന്നുവെന്നും, സ്‌കൂളിൽ തന്നെയാണ് ആഭരണം നഷ്‌ടപ്പെട്ടിരുന്നതെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും റംല പറഞ്ഞിരുന്നു.
അന്നുമുതൽ പല ദിവസങ്ങളിലായി സ്‌കൂൾ മൊത്തം അരിച്ചുപെറുക്കിയെങ്കിലും ആഭരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒടുവിൽ സംഭവം നടന്ന് മൂന്ന് മാസങ്ങൾക്കു ശേഷമാണ് ബിഷ്‌റുൽ ഹാഫിക്കിന് ആഭരണം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രൗണ്ടിൽ നിന്നാണ് ഇത് ലഭിച്ചത്. ഉടൻ തന്നെ കുട്ടി പ്രഥമാധ്യാപിക വിആർ പുഷ്‌പലതയെ സ്വർണ ചെയിൻ ഏൽപ്പിച്ചു.
കഴിഞ്ഞ മാർച്ച് അഞ്ചിന് നടന്ന പൂർവവിദ്യാർഥി സംഗമത്തിനെത്തിയ റംലയെ ബന്ധപ്പെട്ട് ആഭരണം അവരുടേതാണെന്ന് ഉറപ്പാക്കുകയും ചെയ്‌തു. തുടർന്ന് സ്‌കൂളിൽ നടന്ന അസംബ്ളിയിൽ വെച്ച് ആഭരണം ഉടമക്ക് കൈമാറി. ബിഷ്‌റുൽ ഹാഫിക്കിനുള്ള പാരിതോഷികവുമായിട്ടാണ് റംല സ്‌കൂളിൽ എത്തിയത്. ബിഷ്‌റുൽ ഹാഫിക്കിനെ അഭിനന്ദിച്ച റംലയും അധ്യാപകരും കുട്ടിയുടെ സത്യസന്ധതയെ എല്ലാവരും മാതൃകയാക്കണമെന്നും പറഞ്ഞു.
Most Read: മണിപ്പൂരിലെ ക്രമസമാധാനം; ചുമതല ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി