പാലക്കാട്: ആളുമാറി കേസെടുത്തതിനെ തുടർന്ന് 84 വയസുകാരി നാല് വർഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു മനുഷ്യാവകാശ കമ്മീഷൻ. സംസ്‌ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ചു അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്‌ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു.
സെപ്റ്റംബറിൽ പാലക്കാട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാദ്ധ്യമവാർത്തയുടെ അടിസ്‌ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. 1998ൽ നടന്ന അതിക്രമക്കേസിൽ പിടിയിലായ മറ്റൊരു സ്‌ത്രീ തന്റെ വിലാസം പോലീസിന് നൽകി കടന്നുകളഞ്ഞതാണ് കുനിശ്ശേരി സ്വദേശി ഭാരതിയമ്മയെ പ്രതിയാക്കിയത്. തിരുനെല്ലായി വിജയപുരം കോളനിയിലെ രാജഗോപാലും അച്ഛൻ കെജി മേനോനുമായിരുന്നു പരാതിക്കാർ.
ഇവരുടെ വീട്ടിൽ ജോലിക്ക് നിന്ന ഭാരതി എന്ന സ്‌ത്രീ വീട്ടിലെ ചെടിച്ചട്ടികളും ജനാലയും അടിച്ചു തകർക്കുകയും കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ചെയ്‌തതോടെ പോലീസ് കേസായി. ഭാരതിയെ സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തു. കോടതിയിൽ നിന്ന് ജാമ്യമെടുത്ത പ്രതി മുങ്ങി. പ്രതി സ്‌റ്റേഷനിൽ നൽകിയത് ഭാരതിയമ്മയുടെ വിലാസമാണ്.
2019ൽ പോലീസ് ഭാരതിയമ്മയെ അന്വേഷിച്ചെത്തിയത് ഇങ്ങനെയാണ്. പ്രതി ഭാരതിയമ്മ അല്ലെന്ന് മനസിലാക്കിയ പരാതിക്കാരൻ കോടതിയിൽ മൊഴി നൽകിയതിനെ തുടർന്നാണ് ഭാരതിയമ്മയെ കേസിൽ നിന്നും ഒഴിവാക്കിയത്. 1998ലുണ്ടായ കേസിൽ ജാമ്യത്തിലിറങ്ങിയ യഥാർഥ പ്രതി ഇപ്പോഴും ഒളിവിലാണ്.
Most Read| രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം