ന്യൂഡെൽഹി: മനുഷ്യക്കടത്തിനെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന നിയമമാക്കി മാറ്റാനാണ് നീക്കം. മനുഷ്യക്കടത്തിന് എതിരായ ബിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും.
വനിതാ ശിശുക്ഷേമ മന്ത്രാലയം ആണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യക്കടത്ത് സംഘങ്ങളുടെ ഭാഗമായവർക്ക് ചുരുങ്ങിയത് ഏഴ് വർഷത്തെ ജയിൽശിക്ഷയും പുതിയ നിയമത്തിൽ വ്യവസ്‌ഥ ചെയ്യുന്നു. മനുഷ്യക്കടത്തിന് ഇരയാകുന്നവർക്ക് നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യമുണ്ട്. മനുഷ്യക്കടത്ത് നടത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ബില്ലിൽ പറയുന്നു.
ലോക്ക്‌ഡൗണിൽ ജനങ്ങളുടെ സാമ്പത്തിക നില തകർന്ന് തരിപ്പണമായ സമയത്താണ് മനുഷ്യക്കടത്ത് വ്യാപകമായതെന്നാണ് കണ്ടെത്തൽ. ലോക്ക്‌ഡൗണിൽ അന്നം മുട്ടിയ ജനതയെ മോഹന വാഗ്‌ദാനങ്ങൾ നൽകിയാണ് മനുഷ്യക്കടത്ത് സംഘങ്ങൾ രാജ്യാതിർത്തി കടത്തിയിരുന്നത്. അടുത്തിടെ ബംഗ്‌ളാദേശിൽ നിന്ന് മനുഷ്യക്കടത്ത് റാക്കറ്റ് അംഗങ്ങളെ ബംഗ്‌ളാദേശ് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ അറസ്‌റ്റ് ചെയ്‌തത് ഏറെ ചർച്ചയായിരുന്നു.
ഇവരുടെ വലയിൽ അകപ്പെട്ട് ക്രൂര പീഡനങ്ങൾക്ക് ഇരയായി ഇന്ത്യയിലെത്തിയ പെൺകുട്ടിയിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ആൺ- പെൺ വ്യത്യാസമില്ലാതെയാണ് സംഘം ആളുകളെ അതിർത്തി കടത്തുന്നത്. ജോലി മോഹിച്ച് വരുന്ന സ്‌ത്രീകൾ എത്തിച്ചേരുന്നത് ലൈംഗിക തൊഴിൽ ഇടങ്ങളിലുമാണ്.
മനുഷ്യക്കടത്ത് നിയമവിരുദ്ധമാണെങ്കിലും ശക്‌തമായി ഇതിന് തടയിടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ഇത്തരം വാർത്തകളെല്ലാം. നിയമങ്ങൾ ശക്‌തിപ്പെടുത്തുക എന്നത് മാത്രമാണ് നിലവിൽ മനുഷ്യക്കടത്ത് തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം. മനുഷ്യക്കടത്തിലേക്ക് ജനം അറിഞ്ഞുകൊണ്ട് എടുത്ത് ചാടാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. പാർലമെന്റിൽ ബിൽ പാസാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Also Read: അധികാരത്തിലേറി 54 ദിവസം; അസമില്‍ പോലീസ് വെടിവെച്ചു കൊന്നത് 11 പേരെ