ന്യൂഡെൽഹി: കോവിഡ് ബാധിച്ചാൽ തന്റെ ഉപദേശം കേട്ടാൽ മതിയെന്നും ആശുപത്രിയിൽ പോകേണ്ടെന്നുമുള്ള ബാബാ രാംദേവിന്റെ ആഹ്വാനത്തിനെതിരെ പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വൈസ് പ്രസിഡണ്ട് ഡോ. നവ്‌ജോത് ദാഹിയ. കോവിഡ് രോഗികളെ കളിയാക്കിയെന്നും ആരോഗ്യ പ്രവർത്തകരെ അവഹേളിച്ചെന്നും ആരോപിച്ച് ജലന്ധര്‍ കമ്മീഷണറേറ്റിലാണ് പരാതി നല്‍കിയത്.
കോവിഡ് ബാധിതരെ രാംദേവ് തെറ്റിദ്ധരിപ്പിച്ചെന്ന് ഡോ. നവ്‌ജോത് ദാഹിയയുടെ പരാതിയിൽ പറയുന്നു. കോവിഡ് ബാധിതരായവർ ചികിൽസക്കായി ആശുപത്രികളിൽ പോകരുത്. പകരം തന്റെ ഉപദേശം സ്വീകരിച്ചാൽ മതിയെന്നായിരുന്നു രാംദേവ് പറഞ്ഞത്. കുത്തിവെപ്പുകളും റെംഡെസിവിറും വഴി ഡോക്‌ടർമാർ കോവിഡ് രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും രാംദേവ് ആരോപിച്ചതായി പരാതിയിൽ പറയുന്നു.
രാംദേവിന്റെ വിവാദ സന്ദേശത്തിന്റെ വീഡിയോ ഉൾപ്പടെയാണ് പരാതി നല്‍കിയത്. “കോവിഡ് രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ല. എന്നിട്ട് ഓക്സജിൻ ക്ഷാമമാണെന്നും ശ്‌മശാനങ്ങളിൽ സ്‌ഥലമില്ലെന്നും പരാതി പറയുന്നു”- എന്നും രാംദേവ് പറഞ്ഞിരുന്നു.
രാംദേവിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ഡോ. നവ്‌ജോത് ദാഹിയ ആവശ്യപ്പെട്ടു. രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും സമൂഹത്തില്‍ ഭീതി പടര്‍ത്തുകയുമാണ് ചെയ്യുന്നത്. കോവിഡ് മഹാമാരി നേരിടാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിർദ്ദേശങ്ങള്‍ പാലിക്കരുതെന്നാണ് രാംദേവ് ആഹ്വാനം ചെയ്യുന്നത്. അതിനാല്‍ പകർച്ചവ്യാധി നിയന്ത്രണ നിയമം, 2005ലെ ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് ആക്‌ട് എന്നിവ പ്രകാരം രാംദേവിനെതിരെ കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: യുപിയിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷാമമുണ്ടെന്ന് കേന്ദ്രമന്ത്രി