ടെഹ്‌റാൻ: നാവിക ഉപരോധം നീക്കാതെ യുഎസുമായി ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് ഇറാൻ. ഇതോടെ, ഇസ്‌ലാമാബാദിൽ നാളെ നടക്കാനിരുന്ന യുഎസ്-ഇറാൻ രണ്ടാംഘട്ട ചർച്ച അനിശ്‌ചിതത്വത്തിൽ ആയിരിക്കുകയാണ്.
ഇസ്‌ലാമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം പാക്കിസ്‌ഥാനിലേക്ക് ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
തന്റെ പ്രതിനിധികൾ ഇറാനുമായുള്ള അടുത്തഘട്ട ചർച്ചകൾക്കായി പാക്കിസ്‌ഥാനിലേക്ക് പോയെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാൻ നിലപാട് കടുപ്പിച്ചത്. അതിനിടെ, തന്റെ പ്രതിനിധി സംഘം ഇസ്‌ലാമാബാദിലേക്ക് പോവുകയാണെന്ന് അറിയിച്ചതിന് പിന്നാലെ വൈഡ് പ്രസിഡണ്ട് ജെഡി. വാൻസ് സംഘത്തിലില്ലെന്ന് ട്രംപ് വ്യക്‌തമാക്കി.
വാൻസ് ചർച്ചകൾക്ക് നേതൃത്വം നൽകുമെന്ന് നേരത്തെ യുഎന്നിലെ യുഎസ് പ്രതിനിധി മൈക്ക് വാൾട്ട്സും ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൂചിപ്പിച്ചിരുന്നെങ്കിലും, സുരക്ഷാ കാരണങ്ങളെ മുൻനിർത്തിയാണ് ട്രംപ് ഈ തീരുമാനം മാറ്റിയത്. വാൻസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ പാക്കിസ്‌ഥാനിലേക്ക് അയക്കാൻ നിലവിലെ സുരക്ഷാ സാഹചര്യം അനുവദിക്കുന്നില്ലെന്ന് ട്രംപിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ഇതിന് പിന്നാലെയാണ് ഇറാൻ നിലപാട് വ്യക്‌തമാക്കിയത്. അതേസമയം, മധ്യസ്‌ഥ ശ്രമവുമായി പാക്കിസ്‌ഥാൻ രംഗത്തെത്തി. നിലവിലെ പ്രതിസന്ധികൾ എത്രയും വേഗം പരിഹരിക്കുന്നതിനായി പാകിസ്‌ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി ഫോണിൽ സംസാരിക്കുകയും ചർച്ചകൾ തുടരേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തു.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം






































