ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമിച്ചത് രണ്ട് ഇന്ത്യൻ കപ്പലുകളെയെന്ന് റിപ്പോർട്. ഇറാഖിൽ നിന്ന് 20 ലക്ഷം ബാരൽ എണ്ണയുമായി ഹോർമുസ് കടക്കുകയായിരുന്ന ‘ജാഗ് അർണാവ്’ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
മറ്റൊരു കപ്പലായ സൻമാർ ഹെറാൾഡും ഈ സമയം ഹോർമുസിൽ ഉണ്ടായിരുന്നെങ്കിലും ഈ കപ്പലിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ജാഗ് അർണാവ് കപ്പലിന് നേരെ നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായത്. ഒമാന്റെ വടക്കൻ ഉൾക്കടലിൽ വെച്ചാണ് ഇറാൻ സൈന്യം കപ്പലുകൾക്ക് നേരെ വെടിയുതിർത്തത്.
സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇറാൻ അംബാസിഡറെ വിളിച്ചുവരുത്തി വിശദീകരണം തേടി. വൈകീട്ട് 6.30നാണ് ഇറാൻ പ്രതിനിധി മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചത്.
ഹോർമുസ് കടലിടുക്കിലെ സ്വതന്ത്രവും തടസമില്ലാത്തതുമായ കപ്പൽ ഗതാഗത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് മന്ത്രാലയം വ്യക്‌തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ഇറാനിയൻ സ്‌ഥാനപതി മുഹമ്മദ് ഫത്താലി, ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാതെ സഞ്ചരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ, ഈ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണ് നിലവിലെ സംഭവങ്ങളിൽ നിന്ന് വ്യക്‌തമാകുന്നത്. നിലവിൽ ഹോർമുസിൽ ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഇല്ലെങ്കിലും ഒമാൻ ഉൾക്കടലിൽ ഇന്ത്യയുടെ രണ്ട് ഡിസ്‌ട്രോയറുകളും ഒരു ഫ്രിഗേറ്റും ഒരു ടാങ്കറും നിലയുറപ്പിച്ചിട്ടുണ്ട്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം









































