കണ്ണൂർ: മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അദ്ദേഹം ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോൻമുഖവുമായ നിലപാട് കൈക്കൊള്ളുകയും തന്റെ സർഗാത്‌മക സാഹിത്യത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്‌തുവെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാസാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധതയെന്നും മുഖ്യമന്ത്രി ഫേസ്‍ബുക്കിൽ കുറിച്ചു.
തൃക്കോട്ടൂർ പെരുമ പോലെയുള്ള കൃതികളിലൂടെ മലയാള സാഹിത്യത്തിന്റെ അതിരുകൾ കടന്ന് ദേശീയ തലത്തിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിച്ചു. കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനവുമായി അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നെന്നും മേശവിളക്ക് എന്ന പ്രസിദ്ധ കൃതിയിൽ പാർട്ടിയോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.
കേരളത്തിന്റെ സാഹിത്യമടക്കമുള്ള സാംസ്‌കാരിക മണ്ഡലങ്ങൾക്കാകെയും മതനിരപേക്ഷതയടക്കമുള്ള ജനാധിപത്യ മൂല്യങ്ങൾക്കാകെയും കനത്ത നഷ്‌ടമാണ് നിർണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം…
Posted by Pinarayi Vijayan on Saturday, 12 December 2020
നോവലുകളും ലേഖനങ്ങളും കഥാസമാഹാരങ്ങളുമായി അമ്പതിലേറെ കൃതികൾ രചിച്ച യുഎ ഖാദർ ഇന്ന് വൈകിട്ട് 5.50ഓടെയാണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2009), കേരള സാഹിത്യ അക്കാദമി അവാർഡ് (1984, 2002), എസ്‌കെ പൊറ്റക്കാട് അവാർഡ് (1993), മലയാറ്റൂർ അവാർഡ്, സിഎച്ച് മുഹമ്മദ് കോയ സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ സാഹിത്യകാരൻ കൂടിയാണ് അദ്ദേഹം.
Also Read: പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദർ വിടവാങ്ങി