കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചു. ഒന്ന്, മൂന്ന്, നാല് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ ഷിബുവിന് 30 വർഷം തടവും വിധിച്ചു. നാദാപുരം അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി. ദളിത് പെൺകുട്ടിയെ ശീതളപാനീയത്തിൽ ലഹരിവസ്‌തു കലർത്തി കൂട്ടബലാൽസംഗം നടത്തിയെന്നാണ് കേസ്.
ഒന്നാം പ്രതി കുറ്റ്യാടി സ്വദേശി തെക്കേപറമ്പത്ത് സായൂജ്, മൂന്നാം പ്രതി മൂലോത്തറ തമ്മഞ്ഞിമ്മൽ രാഹുൽ, നാലാം പ്രതി കായക്കുടി ആക്കൽ അക്ഷയ് എന്നിവർക്കാണ് ജീവപര്യന്തം കഠിന തടവ് വിധിച്ചത്. രണ്ടാം പ്രതിയായ പാരച്ചലിലാടുക്കത്ത് ഷിബുവിന് 30 വർഷം തടവും വിധിച്ചു. ഒന്നാംപ്രതി 1,75,000 രൂപയും രണ്ടാം പ്രതി ഒരുലക്ഷം രൂപയും, മൂന്ന്, നാല് പ്രതികൾ 1,50,000 രൂപയും പിഴ അടക്കണം. കേസിൽ 30 സാക്ഷികളെ വിസ്‌തരിക്കുകയും 74 രേഖകൾ പരിശോധിക്കുകയും 11 തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്‌തു.
2021 സെപ്‌റ്റംബർ നാലിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 17 വയസുകാരിയായ വിദ്യാർഥിയെ പ്രണയം നടിച്ചു ഒന്നാംപ്രതി സായൂജ് വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിൽ എത്തിച്ചു. ശീതളപാനീയത്തിൽ ലഹരിമരുന്ന് കലർത്തി പെൺകുട്ടിയെ അബോധാവസ്‌ഥയിലാക്കിയ ശേഷം നാല് പ്രതികളും ചേർന്ന് കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു.
പീഡനത്തിന് ശേഷം അവശയായ പെൺകുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ചു പ്രതികൾ കടന്നുകളയുകയും ചെയ്‌തു. മാനസികമായും ശാരീരികമായും കടുത്ത ആഘാതമേറ്റ കുട്ടി കുറ്റ്യാടി പുഴയിൽ ചാടി ആത്‍മഹത്യക്ക് ശ്രമിച്ചു. അങ്ങനെയാണ് സംഭവം പുറംലോകം അറിയുന്നതും പോലീസ് കേസാകുന്നതും. പോക്‌സോ, എസ്‌സി-എസ്‌ടി ആക്‌ട് ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. നാദാപുരം എഎസ്‌പി നിധിൻ രാജാണ് കേസ് അന്വേഷിച്ചത്.
Most Read| മെസിയല്ലാതെ പിന്നെയാര്! ബലോൻ ദ് ഓർ പുരസ്‌കാര തിളക്കത്തിൽ ഫുട്‌ബോൾ ഇതിഹാസം