ന്യൂഡെൽഹി: കെ റെയിൽ പദ്ധതിക്കായുള്ള കേന്ദ്രത്തിന്റെ അനുമതി നീളും. പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിന്റെ ഡിപിആറിൽ മതിയായ വിശദാംശങ്ങൾ ഇല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ പറഞ്ഞു. കെ റെയിലിനോട് വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
ഒരു ചോദ്യത്തിന് മറുപടിയായി രേഖാമൂലമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതോടെ, പദ്ധതിക്കായുള്ള അനുമതി നീളുമെന്നുള്ള സൂചനകളാണ് കേന്ദ്രം ഇപ്പോൾ നൽകുന്നത്. കേരളത്തോട് പല കാര്യങ്ങളും ആവശ്യപ്പെട്ടുവെന്ന് ഈ രേഖയിൽ പറയുന്നുണ്ട്. കേരളം നൽകിയ ഡിപിആറിൽ കെ റെയിൽ പദ്ധതിയുടെ സാങ്കേതികത സംബന്ധിച്ചു മതിയായ വിശദാംശങ്ങൾ ഇല്ല.
അലൈൻമെൻറ് സ്‌ളഗ്, ബന്ധപ്പെട്ട ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെ വിശദാംശങ്ങൾ, ഇവയിലുള്ള റെയിൽവേ ക്രോസിങ്ങുകളുടെ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ അറിയിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കെ റെയിൽ ആവശ്യമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇക്കാര്യങ്ങളിൽ വിശദാംശങ്ങൾ കിട്ടിയ ശേഷം കൂടുതൽ സാങ്കേതിക പരിശോധന നടത്തേണ്ടതുണ്ട്.
മണ്ണിന്റെ അവസ്‌ഥ, ഡ്രൈനേജ്, പരിസ്‌ഥിതി പ്രശ്‌നങ്ങൾ, കടബാധ്യതകൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആലോചന നടത്തേണ്ടതുണ്ട് എന്നും കേന്ദ്രം വ്യക്‌തമാക്കുന്നു. അതിനിടെ, കെ റെയിൽ വിനാശകരമായ പദ്ധതി ആണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അടിസ്‌ഥാന പഠനം പോലും നടത്താതെയാണ് സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയതെന്ന് പ്രശാന്ത് ഭൂഷൺ വിമർശിച്ചു.
Most Read: ഡെൽഹി വിമാനത്താവളത്തിൽ വൻ കൊക്കെയ്‌ൻ വേട്ട; യുവതി അറസ്‌റ്റിൽ