ബെംഗളൂരു : ശമ്പള വർധന ആവശ്യപ്പെട്ട് കർണാടക ആർടിസി ജീവനക്കാർ നടത്തുന്ന അനിശ്‌ചിതകാല ബസ് പണിമുടക്ക് ഒരാഴ്‌ച പിന്നിടുന്നു. ഇതോടെ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലേക്കുള്ള അന്തർസംസ്‌ഥാന സർവീസുകൾ നിശ്‌ചലമായി കിടക്കുകയാണ്. സാധാരണയായി ഉഗാഡി, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഈ സമയങ്ങളിൽ കർണാടക ആർടിസി കൊയ്‌തിരുന്നത്. എന്നാൽ ഇത്തവണത്തെ പണിമുടക്കിലൂടെ വലിയ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്.
ഈ മാസം 7ആം തീയതി മുതലാണ് കർണാടക ആർടിസി എംപ്ളോയീസ് ലീഗിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. സമരം തുടരുന്നതോടെ കേരളത്തിലേക്ക് പ്രതിദിനം 35 മുതൽ 45 സർവീസുകൾ വരെ നടത്തിയിരുന്നത് ഇപ്പോൾ നിശ്‌ചലമായിരിക്കുകയാണ്. കേരള ആർടിസി പതിവ് സർവീസുകൾ നടത്തിയത് വിഷു ആഘോഷത്തിന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആശ്വാസകരമായി. തിരക്ക് കുറവായതിനാൽ സ്‌പെഷ്യൽ സർവീസുകൾ ഇത്തവണ ഉണ്ടായിരുന്നില്ല.
അതേസമയം തന്നെ ബെംഗളൂരു ഉൾപ്പടെയുള്ള നഗരങ്ങളിൽ യാത്രാക്ളേശം രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇത് സാധാരണക്കാരായ ആളുകൾക്ക് ഇരട്ടിഭാരമാണ് വരുത്തിവെക്കുന്നത്. നിലവിൽ അന്തർജില്ലാ സർവീസുകളാണ് സ്വകാര്യ ബസുകൾ നടത്തുന്നത്. കൂടാതെ ഓട്ടോറിക്ഷ, വെബ്ടാക്‌സി, മാക്‌സികാബ് സർവീസുകളെയാണ് നഗരത്തിൽ ഏറെപ്പേരും ആശ്രയിക്കുന്നത്.
Read also : രക്‌തം കട്ടപിടിക്കൽ; ജോൺസൺ ആൻഡ് ജോൺസണിന്റെ കോവിഡ് വാക്‌സിന് യുഎസിൽ താൽക്കാലിക വിലക്ക്