മലപ്പുറം: സാഹോദര്യത്തിന്റെ മഹിതമായ മലപ്പുറം മാതൃക കലുഷമായ ഇന്നത്തെ സാഹചര്യത്തില്‍ രാജ്യവ്യാപകമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മാദ്ധ്യമ സൗഹൃദ സംഗമം‘ അഭ്യർഥിച്ചു.
സത്യസന്ധമായ മാദ്ധ്യമ വാര്‍ത്തകളാണ് ഭരണകൂടത്തെ സ്വാധീനിക്കുന്നത്. കാലത്തിന്റെ കണ്ണായ മാദ്ധ്യമങ്ങള്‍ ചരിത്ര രേഖകള്‍ കൂടിയാണ്. മാദ്ധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തകള്‍ ഏറെ ഗൗരവപൂര്‍വം കാണേണ്ടതാണ്; സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
സമൂഹത്തെ വര്‍ഗീയവൽക്കരിക്കാനും സമൂഹിക ഐക്യമുണ്ടാക്കാനും മാദ്ധ്യമ വാര്‍ത്തകള്‍ക്ക് കഴിയും. മലപ്പുറം ജില്ലയുടെ സൗഹൃദമടക്കമുള്ള സാമൂഹിക സംസ്‌കാരിക വിഷയങ്ങളെല്ലാം സത്യസന്ധമായി വാർത്തകളിൽ കൊണ്ടു വരുന്നതിലൂടെ അത് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതായി മാറും. ഇത് ഒരു നാടിന്റെ സമാധാനപൂർവമായ നിലനിൽപിനാണ് കൈത്താങ്ങാവുന്നത്. മലപ്പുറത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ എന്നും മാതൃകയാണെന്നും സംഗമം വിലയിരുത്തി.
ജില്ലയുടെ പിന്നാക്കാവസ്‌ഥക്ക് പരിഹാരം കാണാൻ ആവശ്യമായ മാദ്ധ്യമവാർത്തകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്‌ത് ഭരണകൂടശ്രദ്ധ ആകർഷിക്കാനും അതുവഴി നമ്മുടെ ജില്ലയുടെ വിവിധമേഖലകളിലുള്ള ദുരവസ്‌ഥ പരിഹരിക്കാനുമായി എല്ലാ മാദ്ധ്യമങ്ങളും ശ്രദ്ധചെലുത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
പ്രസ്‌ക്ളബ് പ്രസിഡണ്ട് ശംസുദ്ദീന്‍ മുബാറക് ഉൽഘാടനം ചെയ്‌ത മാദ്ധ്യമ സംഗമത്തിൽ സയ്യിദ് സൈനുല്‍ ആബിദ് ജീലാനി പ്രാർഥന നിർവഹിച്ചു. വിവിധ മാദ്ധ്യമങ്ങളുടെ പ്രതിനിധികൾ സംബന്ധിച്ച സംഗമത്തിൽ മലബാർ ന്യൂസിനെ പ്രതിനിധീകരിച്ച് നൗഷാദലി പറമ്പത്ത് പങ്കെടുത്തു.
ജില്ലാ വൈസ് പ്രസിഡണ്ട് സികെയു മൗലവി മോങ്ങം അധ്യക്ഷത വഹിച്ച പരിപാടിയിൽ വടശ്ശേരി ഹസന്‍ മുസ്‍ലിയാർ, കെപിഎം റിയാസ്, പിപി മുജീബ്, വിപിഎം സ്വാലിഹ് എന്നിവർ സംസാരിച്ചു. പിഎം മുസ്‌തഫ മാസ്‌റ്റർ സ്വഗതവും കെപി ജമാല്‍ കരുളായി നന്ദിയും പറഞ്ഞു.
Most Read: ന്യൂയോർക്ക് വെടിവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വിവരം പുറത്തുവിട്ടു