കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് ഇന്ന് തുറന്നു. അവധി ദിവസമായ ഇന്ന് നിരവധിപേരാണ് ബീച്ചിൽ എത്തിയത്. അതേസമയം, നിയന്ത്രണങ്ങൾക്ക് പുറമെ ബീച്ചിൽ മുഴുവൻ സമയ പോലീസ് നിരീക്ഷണവും ഏർപ്പെടുത്തിയതായി കോഴിക്കോട് കോർപറേഷൻ അറിയിച്ചു. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാനും, സന്ദർശകർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുമാണ് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്.
രാത്രി എട്ട് മണിവരെ ആയിരിക്കും സന്ദർശകർക്ക് പ്രവേശനാനുമതി ഉണ്ടാവുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പ്രവേശനം. തിരക്ക് അധികമുള്ള സമയങ്ങളില്‍ ബാരിക്കേഡുകളും കയറുമുള്‍പ്പടെയുള്ളവ സ്‌ഥാപിച്ചാകും പ്രവേശനം നിയന്ത്രിക്കുക. ബീച്ചിലെത്തുന്നവര്‍ മാസ്‌ക്, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കണം. ബീച്ചില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ പാടില്ല. തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും.
കോര്‍പ്പറേഷന്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്‌റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തിലാകും ലൈസന്‍സ് നല്‍കുക. എല്ലാ കച്ചവടക്കാരും വേസ്‌റ്റ് ബാസ്‌കറ്റ് നിര്‍ബന്ധമായും സ്‌ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. ബീച്ച് തുറന്ന ഇന്ന് നിരവധി സന്ദർശകരാണ് ഇവിടെ എത്തിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നതും കോഴിക്കോട് ബീച്ചിലാണ്.
Most Read: ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണം; പോലീസിന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം