കോഴിക്കോട്: ജില്ലയിൽ കെ-റെയിൽ വിരുദ്ധ സമരം 500 ദിവസം പിന്നിടുന്നു. കോഴിക്കോട് കാട്ടിൽപീടികയിലാണ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്‌തമായ സമരം നടക്കുന്നത്. അഞ്ഞൂറാം ദിനത്തോട് അനുബന്ധിച്ച് സാമൂഹിക-രാഷ്‌ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന് നടക്കുന്ന രാപ്പകൽ സമരം പുരോഗമിക്കുകയാണ്. 2020 ഒക്‌ടോബർ രണ്ടിനാണ് കോഴിക്കോട് കാട്ടിൽപ്പീടികയിൽ സമരം ആരംഭിച്ചത്.
പ്രതിപക്ഷ പാർട്ടികൾ പോലും പദ്ധതിയിൽ നിലപാട് പ്രഖ്യാപിക്കാത്ത കാലത്താണ് കോഴിക്കോട് സമരം തുടങ്ങിയത്. തുടർന്ന് സമരം ശക്‌തിയാർജിച്ചതോടെ സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ സമരസമിതികൾ രൂപം കൊണ്ടു. സമരം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. രാപ്പകൽ സമരവും പന്തംകൊളുത്തി പ്രകടനവുമെല്ലാം നടന്നു. സെക്രട്ടറിയേറ്റ് പടിക്കളിലേക്ക് സമരം നീണ്ടപ്പോൾ പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചെത്തി. പിന്നെ സംസ്‌ഥാനത്തെ പ്രധാന ചർച്ചാ വിഷയമായി പദ്ധതി മാറി.
സിപിഐഎം തന്നെ കെ റെയിൽ വിശദീകരണ യോഗവുമായി കാട്ടിൽപീടികയിൽ എത്തി. എന്നിട്ടും സമരാവേശത്തിന് ഇളക്കം തട്ടിയില്ല. പദ്ധതി സർക്കാർ ഉപേക്ഷിക്കും വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. സർവേക്കെതിരെ കനത്ത പ്രതിഷേധവും സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. സാമൂഹിക ആഘാത പഠനത്തോട് സഹകരിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്.
Most Read: മോഡലുകളുടെ മരണം; കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും