തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ഇന്ന് വീണ്ടും ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിവിധ യൂണിയനുകളുമായാണ് ചർച്ച നടത്തുക. ശമ്പളം ലഭിച്ചില്ലെങ്കിൽ ഇന്ന് അർധരാത്രി മുതൽ സമരം നടത്തുമെന്ന് യൂണിയനുകൾ അറിയിച്ചതിനെ തുടർന്നാണ് വീണ്ടും ചർച്ച നടത്തുന്നത്.
എല്ലാ കാലത്തും കെഎസ്ആർടിസിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും ധനമന്ത്രിയും. നേരത്തെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ഇന്ന് അർധരാത്രി മുതൽ വിവിധ യൂണിയനുകൾ അനിശ്‌ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്‌തിരുന്നു. ഇതോടെയാണ് യൂണിയനുകളുമായി ഇന്ന് മന്ത്രി വീണ്ടും ചർച്ച നടത്തുന്നത്.
അതിനിടെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ലെന്ന് ആവർത്തിച്ച് മന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു. സർക്കാർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്കാണ് ഗവൺമെന്റ് നേരിട്ട് ശമ്പളം കൊടുക്കുന്നത്. പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടതും വരുമാനം കണ്ടത്തേണ്ടതും അതത് സ്‌ഥാപനങ്ങളുടെ ചുമതലയാണ്. സാമ്പത്തിക സഹായം ചെയ്യുന്ന കാര്യത്തിൽ സർക്കാരിന് പരിമിതികളുണ്ട്.
എല്ലാ മേഖലയിലും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ എല്ലാ ചെലവും വഹിക്കാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ പിന്തുണച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിഷയത്തില്‍ മന്ത്രി ആന്റണി രാജു പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണെന്ന് ധനമന്ത്രി അറിയിച്ചു. വിഷയത്തില്‍ വകുപ്പ് മന്ത്രി പറഞ്ഞത് ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
Most Read: സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ