പാലക്കാട്: ജില്ലയിലെ ധോണിയിൽ വീണ്ടും പുലിയിറങ്ങി. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ പുലി ഭക്ഷണമാക്കി. പുലിക്കോട്ടിൽ തോമസിന്റെ പശുക്കിടാവിനെയാണ് പുലി ഭക്ഷിച്ചത്. കൃഷിയിടം പൂർണമായും നശിപ്പിച്ചതോടെ തോമസിന്റെ ഏക പ്രതീക്ഷയായിരുന്നു കാലി വളർത്തൽ. എന്നാൽ, പുലിയുടെ ആക്രമണത്തിൽ ഈ പ്രതീക്ഷയും നഷ്‌ടപ്പെട്ടു.
അകത്തേത്തറ പഞ്ചായത്തിൽ ഒരു മാസത്തിനിടെ 16 ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടും വനംവകുപ്പ് വേണ്ട നടപടികൾ എടുക്കുന്നില്ലെന്നാണ് ആരോപണം. പഞ്ചായത്തിലെ നിരവധി വളർത്തു മൃഗങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പുലിക്ക് ഇരയായി. ഇന്നലെ രാത്രിയാണ് പ്രദേശത്ത് വീണ്ടും പുലി ഇറങ്ങിയത്.
പുലി അധികം വൈകാതെ കെണിയിലാകുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. എന്നാൽ, കൂട് സ്‌ഥാപിച്ചതല്ലാതെ മറ്റൊന്നും ചെയ്‌തിട്ടില്ലെന്നാണ് പരാതി. അതേസമയം, പുലിയുടെ ആക്രമണം തുടർച്ചയായ സാഹചര്യത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരെ സമരത്തിന് ബിജെപി നേതൃത്വം നൽകുമെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണ കുമാർ അറിയിച്ചു.
Most Read: മാസ്‌കും വേണ്ട, സാമൂഹിക അകലവും പാലിക്കണ്ട; നിയന്ത്രണങ്ങൾ നീക്കി നോർവേ