തൃശൂർ: ബസുകാർക്ക് ഒരു ട്രിപ്പ് മുടങ്ങിയാൽ ഉണ്ടാകുന്ന നഷ്‌ടം ചെറുതല്ല, പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധിയും ഇന്ധന വില വർധനയും നിലനിൽക്കുന്ന ഈ സമയത്ത്. എന്നാൽ, ജീവനേക്കാൾ വലിയ വിലയൊന്നും ഒരു ട്രിപ്പിൽ കിട്ടുന്ന പണത്തിന് ഇല്ലെന്ന് തെളിയിക്കുകയാണ് സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്‌ടറും.
നെഞ്ചുവേദനകൊണ്ട് പുളഞ്ഞ യാത്രക്കാരിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തൃശൂർ-പറപ്പൂർ ചാവക്കാട് റൂട്ടിലോടുന്ന ജോണീസ് ജോണിച്ചൻ (വില്ലൻ) ബസിലെ ഡ്രൈവർ ചാവക്കാട് നരിയംപുള്ളി വീട്ടിൽ റിബിൻ ബാലൻ, കണ്ടക്‌ടർ എടക്കഴിയൂർ അയ്യത്തയിൽ ഷംസീർ എന്നിവർ.
ബുധനാഴ്‌ച രാവിലെ 7.10ന് ചാവക്കാട്ടുനിന്ന് തൃശൂരിലേക്ക് പോയിരുന്ന ബസിൽ കയറിയതായിരുന്നു ചാവക്കാട് സ്വദേശിയായ സുബൈദയും മകളും. മെഡിക്കൽ കോളേജിലേക്കാണ് ഇവർ പോയിരുന്നത്. യാത്രക്കിടെ പറപ്പൂർ എത്തിയപ്പോൾ സുബൈദക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ മറ്റ് യാത്രക്കാർ കണ്ടക്‌ടറെ വിവരമറിയിച്ചു.
തുടർന്ന് യാത്രക്കാരുടെ സഹകരണത്തോടെ മറ്റ് സ്‌റ്റോപ്പുകളിൽ നിർത്താതെ ബസ് നേരെ അമല ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആശുപത്രി കവാടത്തിന് സമീപം ബസ് എത്തിയപ്പോഴേക്കും സുബൈദയുടെ ശരീരം തളർന്നിരുന്നു. ഇതോടെ ഡ്രൈവറായ റിബിൻ, ബസ് അത്യാഹിത വിഭാഗത്തിലേക്ക് കയറ്റി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്‌തു നൽകി.
തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ സുബൈദ അപകടനില തരണം ചെയ്‌തു. നേരത്തെ ഗുരുവായൂർ ആക്‌ട്സിലെ ആംബുലൻസ് ഡ്രൈവറായിരുന്നു റിബിൻ. വേതനം പോലും നോക്കാതെ ട്രിപ്പ് മുടക്കി ഒരു ജീവൻ രക്ഷിച്ച റിബിൻ ബാലൻ, ഷംസീർ എന്നിവരെ അന്നകരയിലെ നാട്ടുകാർ ഉപഹാരം നൽകി ആദരിച്ചു.
Most Read: ആഴക്കടലിലെ കൗതുകം; ചില്ലു നീരാളിയുടെ വീഡിയോ വൈറലാകുന്നു