തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ടെൻഡർ ഇല്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് ഒരു കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി. ആരോപണം ശിവശങ്കർ നിഷേധിച്ചെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരുത്താനാണ് ഇന്ന് ഇഡി ശ്രമിക്കുക.
മാത്രമല്ല, ശിവശങ്കറിന് പുറമെ മറ്റാരൊക്കെ അഴിമതിയിൽ പങ്കാളികളായി എന്നും ഇഡി പരിശോധിക്കുന്നുണ്ട്. മൂന്ന് കോടി 38 ലക്ഷം രൂപയുടെ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും, വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്‌ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്. അതിനിടെ, ലൈഫ് മിഷൻ കരാറിലെ കോഴപ്പണം വരുന്നതിന് മുൻപ് സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്‍സ് ആപ് ചാറ്റ് പുറത്തുവന്നിരുന്നു.
ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശമാണ് ശിവശങ്കർ നൽകുന്നത്. ഒന്നിലും ഇടപെടാതെ സ്വപ്‌ന ഒഴിഞ്ഞു നിൽക്കണമെന്നും എന്തെങ്കിലും വീഴ്‌ച ഉണ്ടായാൽ എല്ലാം സ്വപ്‌നയുടെ തലയിൽ ഇടുമെന്നും ശിവശങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്വപ്‌നയ്‌ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു എന്ന സംഭാഷണവും ചാറ്റിലുണ്ട്. എന്നാൽ, സ്വപ്‌നയ്‌ക്ക് ജോലി നൽകാൻ താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കർ തിരുത്തിയിട്ടുള്ളത്.
ശിവശങ്കറിനെ കോടതി ഇഡി കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്. അഞ്ചു ദിവസത്തെ കസ്‌റ്റഡിയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന സിബിഐ കോടതി അനുവദിച്ചത്. അതേസമയം, തന്നെ ചോദ്യം ചെയ്‌ത് പീഡിപ്പിക്കുകയാണെന്ന് ശിവശങ്കർ കോടതിയിൽ പറഞ്ഞു. ആവശ്യത്തിന് വൈദ്യസഹായം അനുവദിക്കണമെന്ന് ഇഡിക്ക് കോടതി നിർദ്ദേശം നൽകി.
Most Read: ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു; തിരഞ്ഞെടുപ്പ് കനത്ത സുരക്ഷയിൽ