മലപ്പുറം: ഇസ്‌ലാമിക ആത്‌മീയ ലോകത്തിന് അഭിമാനമായി മഅ്ദിൻ വിദ്യാർഥികൾ. കാസർഗോഡ് ജാമിഅ സഅദിയ്യ അറബിയ്യയിൽ നിന്ന് ഇസ്‌ലാമിക നിയമശാസ്‌ത്ര ബിരുദാനന്തര ബിരുദത്തിൽ ഏഴു റാങ്കുകളാണ് മഅ്ദിൻ വിദ്യാർഥികൾ നേടിയത്.
2021–22 വർഷത്തിലെ ഇസ്‌ലാമിക നിയമശാസ്‌ത്ര പിജിയിലെ ആദ്യ പത്തിലേതാണ് ഈ ഏഴു റാങ്കുകളും. ഒന്നാം ക്ളാസ് മുതൽ പത്താംക്ളാസ് വരെയുള്ള അടിസ്‌ഥാന വിദ്യഭ്യാസവും ശേഷം 7 വർഷത്തെ മത-ഭൗതിക പഠനവും അതിന് ശേഷമുള്ള 2 വർഷത്തെ അദനി കോഴ്‌സും പൂർത്തീകരിച്ച ശേഷമാണ് ഓരോ വിദ്യാർഥികളും ഇസ്‌ലാമിക നിയമശാസ്‌ത്ര പിജിയിലേക്ക് എത്തുന്നത്.
പിജിയുടെ ഒരു വർഷവും കൂടിയാകുമ്പോൾ ആകെ 20 വർഷത്തെ ചിട്ടയായ വിദ്യഭ്യാസത്തിന്റെ ഫലമാണ് ഓരോ ഇസ്‌ലാമിക നിയമശാസ്‌ത്ര ബിരുദാനന്തര ബിരുദവും. ഈ പഠന കാലയളവിൽ തന്നെ സമാന്തരമായി വിവിധ ഭൗതിക ഡിഗ്രികളും ഇവരിൽ പലരും കൈവരിച്ചിട്ടുണ്ട്. നേട്ടം കൈവരിച്ച അദനിമാരെ മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അഭിനന്ദിച്ചു
കുമരംപുത്തൂർ സ്വദേശി മുഹമ്മദ് സ്വാലിഹ് അദനിക്കാണ് ഒന്നാം റാങ്ക്. അദനി ബിരുദത്തോടൊപ്പം ഇഗ്‌നോ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദം നേടിയ സ്വാലിഹ് അദനി ഇൽമുൽ ഫറാഇദ്, ഇൽമുൽ ഫലക് തുടങ്ങിയ ഇസ്‌ലാമിക വിഷയങ്ങളിൽ പ്രത്യേക നൈപുണ്യവും നേടിയിട്ടുണ്ട്.
നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങൾ വിശദീകരിക്കുകയും വിവിധ കർമശാസ്‌ത്ര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തിട്ടുള്ള മുഹമ്മദ് സ്വാലിഹ് അദനി പുറ്റാണിക്കാട് കളത്തിൽ ഹൗസ് അബ്‌ദുൽ അസീസ് മുസ്‌ലിയാരുടെയും ഉമൈവയുടെയും മകനാണ്.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതി വരുന്ന പള്ളിക്കൽ ബസാർ സ്വദേശി മഹ്ബൂബ് സുഫിയാൻ അദനിക്കാണ് മൂന്നാം റാങ്ക്. ഇഗ്‌നോയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദവും ഹിസ്‌റ്ററിയിൽ ബിരുദാനന്തര ബിരുദവും നേടിയ മഹ്ബൂബ് അദനി സംസ്‌ഥാന തലത്തിൽ നടന്ന നിരവധി പ്രബന്ധ മൽസരങ്ങളിൽ വിജയം നേടിയിട്ടുണ്ട്.
ഒളമതിൽ സ്വദേശി ജഅ്ഫർ നസീം അദനിക്കാണ് നാലാം റാങ്ക്. ഇഗ്‌നോയുടെ ഇംഗ്ളീഷ് സാഹിത്യ ബിരുദവും കർമശാസ്‌ത്ര മേഖലയിൽ നിരവധി പഠന സമാഹാരങ്ങൾക്ക് നേതൃത്വവും നൽകിയിട്ടുണ്ട് ജഅ്ഫർ നസീം അദനി.
ആയിരങ്ങൾ പങ്കെടുക്കുന്ന ‘അറിവിൻ പൊലിവ്’ ഓൺലൈൻ മജ്‍ലിസിന് നേതൃത്വം നൽകുന്ന, പ്രഭാഷണ രംഗത്ത് നിറ സാന്നിധ്യമായ പത്തപ്പിരിയം സ്വദേശി മുഹമ്മദ് യാസീൻ അദനിക്കാണ് ആറാം റാങ്ക്. ഇഗ്‌നോയുടെ ഇംഗ്ളീഷ് സാഹിത്യ ബിരുദം ഇദ്ദേഹവും നേടിയിട്ടുണ്ട്.
അബൂബക്കർ സാബിത് അദനി കാവനൂർ, അനസ് അദനി പത്തപ്പിരിയം, നസീബ് അദനി അരീക്കോട് എന്നിവർ യഥാക്രമം ഏഴ്, എട്ട്, പത്ത് റാങ്കുകളും കരസ്‌ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികളായ ഇവർ ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക മേൽ നോട്ടത്തിൽ അൽ ഖാസിമിയ യൂണിവേഴ്‌സിറ്റിയിൽ നടത്തപ്പെടുന്ന ഇന്റർനാഷണൽ ഇസ്‌ലാമിക് കോൺഫറൻസിൽ സംബന്ധിച്ചിട്ടുണ്ട്.
Most Read: ഗൗരി ലക്ഷ്‌മിക്ക് വേണ്ടി ബസുടമകളും ജീവനക്കാരും സമാഹരിച്ചത് 7,84,030 രൂപ