കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിൽസയിൽ കഴിയുന്ന ഗൗരി ലക്ഷ്‌മിക്ക് വേണ്ടി ഒരു ദിവസത്തെ ഓട്ടം മാറ്റിവച്ച് പാലക്കാട്-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകൾ. ഇന്നലെ പാലക്കാട്-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയത് ഗൗരി ലക്ഷ്‌മിക്ക് വേണ്ടിയാണ്.
ഷൊര്‍ണൂര്‍ സ്വദേശിയായ ഗൗരി ലക്ഷ്‌മി എന്ന ഒന്നര വയസുകാരിക്ക് മെയ് മാസത്തിന് മുന്‍പ് സമാഹരിക്കേണ്ടത് 16 കോടി രൂപയാണ്. ഇതിന് വേണ്ടി തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് പാലക്കാട്-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുടമകൾ തീരുമാനിച്ചു. ഇതിനായി യാത്രക്കാരുടെ സഹകരണവും ഉറപ്പുവരുത്തി.
ബസ് ജീവനക്കാര്‍ കയ്യിൽ ടിക്കറ്റ് ബാഗിന് പകരം ബക്കറ്റെടുത്തു. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ബസ് സ്‌റ്റാന്‍ഡിലും നടന്ന് പിരിവെടുത്തു. സുമനസുകൾ കഴിയാവുന്ന സഹായമെത്തിച്ചു. രാത്രി സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ 40 ബസുകളില്‍ നിന്ന് സമാഹരിച്ചത് 7,84,030 രൂപയാണ്!.
ബസ് കേരള എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്‌മയിലെ പ്രവര്‍ത്തകര്‍ ബസ് സ്‌റ്റാന്‍ഡുകളില്‍ പിരിവ് നടത്തി 77,000 രൂപ ശേഖരിച്ചു. തുക ബസ് ഉടമകളും ജീവനക്കാരും ശനിയാഴ്‌ച ഗൗരിയുടെ വീട്ടിലെത്തി അച്ഛൻ ലിജുവിനും അമ്മ നിതക്കും കൈമാറും. ഈ മാതൃക ഉള്‍ക്കൊണ്ട് മഞ്ചേരി-കോഴിക്കോട് സെക്‌ടറിലെ സ്വകാര്യ ബസ് ഉടമകളും ഗൗരി ചികിൽസാ സഹായ ഫണ്ട് ശേഖരണത്തിനായി തിങ്കളാഴ്‌ച സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Most Read: വിശാല മതേതര സഖ്യം രൂപീകരിക്കണം, ലക്ഷ്യം ബിജെപിയെ ഒറ്റപ്പെടുത്തൽ; യെച്ചൂരി