കൊല്‍ക്കത്ത: ബംഗാളിലെ മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്‌ഥരെ കേന്ദ്ര നിയമനത്തിനായി ശുപാര്‍ശ ചെയ്‌ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. സംസ്‌ഥാന സർക്കാർ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പിന്നീട് മമതാ ബാനർജിയുടെ നിയമോപദേഷ്‌ടാവ് കല്യാൺ ബാനർജി ഇക്കാര്യം സ്‌ഥിരീകരിച്ചു.
കഴിഞ്ഞയാഴ്‌ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ റാലിക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് തൊട്ടു പിന്നാലെയാണ് ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്‌ഥരെ കേന്ദ്ര നിയമനത്തിനായി ശുപാര്‍ശ ചെയ്‌തത്.
എന്നാല്‍ ഇവരെ വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് മമതാ ബാനർജി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്‌ഥരെ എത്രയും പെട്ടെന്ന് തന്നെ കേന്ദ്ര സേവനത്തിനായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.
ഈ നടപടി സംസ്‌ഥാനത്തിന്റെ അധികാരപരിധി ലംഘനമാണെന്നും ബംഗാളിലെ ഉദ്യോഗസ്‌ഥരെ നിരാശപ്പെടുത്താനുള്ള ശ്രമമാണെന്നും മമത പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നടത്തുന്ന കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധവും പൂര്‍ണ്ണമായും അസ്വീകാര്യമാണെന്നും മമത പറഞ്ഞിരുന്നു.
Also Read: കർഷക പ്രതിഷേധത്തിന് പിന്തുണ; തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ ഉപവാസ സമരം