മലപ്പുറം: ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളുമായി കൊല്ലം സ്വദേശി പെരുമ്പടപ്പിൽ അറസ്‌റ്റിൽ. ഏറെക്കാലമായി പെരുമ്പടപ്പ് അയിരൂർ കുണ്ടുച്ചിറയിൽ താമസിക്കുന്ന കൊല്ലം എഴുകോൺ സ്വദേശി വഴങ്ങിൽ ഗണേശനെയാണ് (30) പോലീസ് പിടികൂടിയത്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒരു മാസം മുമ്പാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
ഗണേശന്റെ വീട്ടിലെ കട്ടിലിനടിയിൽ സൂക്ഷിച്ച അഞ്ച് ജലാസ്‌റ്റിൻ സ്‌റ്റിക്കുകളും 14 ഇലക്‌ട്രിക് ഡിറ്റനേറ്ററും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്നാണ് ഗണേശന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയത്.
ഇടുക്കി കട്ടപ്പന ഉദയഗിരിയിൽ ജെസിബി ഡ്രൈവറാണ് ഗണേശനെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ നിന്നും പിടിച്ചെടുത്തവ പാറമടയിലേക്കുള്ള സ്‌ഫോടക വസ്‌തുക്കളാണെന്നും മീൻ പിടിക്കുന്നതിനായി സുഹൃത്തുക്കൾ പറഞ്ഞതു പ്രകാരം ആറു വർഷം മുമ്പ് കൊണ്ടുവന്നതാണ് ഇവയെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.
അതേസമയം അനുമതിയില്ലാതെ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിച്ചതിന് സ്‌ഫോടകവസ്‌തു നിരോധിത നിയമ പ്രകാരമാണ് ഗണേശനെതിരെ കേസെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്‌തമാക്കി.
Most Read: മോഫിയ പർവീൺ ആത്‌മഹത്യ; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ്