മലപ്പുറം: മഞ്ചേരിയിൽ നഗരസഭാ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമെറ്റ് ഉപയോഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അബ്‌ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചക്ക് ഒന്നിനാണ് നടക്കുന്നത്.
അതേസമയം, കേസിൽ ഒരാൾ കൂടി പോലീസ് കസ്‌റ്റഡിയിൽ ആയി. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലീസ് കസ്‌റ്റഡിയിലായത്. പ്രതി അബ്‌ദുൽ മജീദിനെ പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുന്നു.
അബ്‌ദുൾ ജലീലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ പരിധിയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. പ്രതികൾ ബൈക്കിൽ പിന്തുടർന്ന് ജലീൽ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രി പത്തു മണിയോടെ പയ്യനാട് വച്ചായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ ജലീൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ബുധനാഴ്‌ച മരണപ്പെടുകയായിരുന്നു.
Most Read: റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിൽ എത്തും