കൊച്ചി: ഹൈക്കോടതി വിധിയനുസരിച്ച് ‘മരട് 357′ എന്ന ചിത്രം ‘വിധി- ദി വെർഡിക്റ്റ്’ എന്ന പേരിലേക്ക് മാറിയതായി നിർമാതാക്കൾ അറിയിച്ചു. പ്രസിദ്ധമായ ‘മരട് ഫ്ളാറ്റ് പൊളിക്കല്‍‘ പ്രമേയമാക്കി നിർമിച്ച സിനിമയാണ് ‘മരട് 357′ എന്നും ചിത്രം റിലീസായാൽ അത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും അവകാശപ്പെട്ട് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍, സിനിമ തടയാൻ നല്‍കിയ ഹരജിയിലാണ് വിധിവന്നത്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രം എട്ട് മാസത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് പുതിയ പേരിലേക്ക് മാറുന്നത്. സിനിമ തടയാൻ സാധിക്കില്ലെന്നും എന്നാൽ പേരുമാറ്റം ആവശ്യമാണെന്നും കോടതി നിലപാട് സ്വീകരിച്ചു. മാർച്ച് മാസം 19ന് തീയേറ്ററിൽ റിലീസ് ചെയ്യാനിരിക്കവേയാണ് എറണാകുളം മുൻസിഫ് കോടതി റിലീസ് തടഞ്ഞിരുന്നത്.
നീണ്ട നിയമയുദ്ധത്തിന് ശേഷം ഹൈക്കോടതിയിലെത്തിയ കേസിൽ വിചാരണ പൂർത്തീകരിക്കുകയും ശേഷം, അന്തിമ തീരുമാനത്തിനായി മിനിസ്‌ട്രിക്ക് കൈമാറുകയുമായിരുന്നു. ചിത്രത്തിന്റെ പേര് മാറ്റുക എന്നതിനപ്പുറം മറ്റൊന്നിലും കോടതി ഇടപെട്ടിട്ടില്ല.
ജയറാം നായകനായ ‘പട്ടാഭിരാമന്‘ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് വിധിയുടെ നിർമാണം. വാർത്താ പ്രചരണം നിർവഹിക്കുന്നത് പി ശിവപ്രസാദാണ്.
അനൂപ് മേനോൻ, ധര്‍മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായതായും ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും നിർമാതാക്കൾ പറഞ്ഞു.
Most Read: മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്‌കാരം; കേരളത്തിൽ നിന്നും 3 അധ്യാപകർ