പാറ്റ്ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയും രാഹുലും നേര്‍ക്കുനേര്‍. നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നതോടെ അരങ്ങ് കൊഴുത്തു. ബീഹാറിലെ ജവാന്‍മാര്‍ രക്‌തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നു എന്നാണ് രാഹുല്‍ ഉയര്‍ത്തിയ ചോദ്യം.
രാജ്യത്തിന് തലകുനിക്കാന്‍ ഇടനല്‍കാതെ ബീഹാറിന്റെ പുത്രന്‍മാര്‍ ജീവന്‍ നല്‍കി എന്നായിരുന്നു മോദിയുടെ പ്രസ്‌താവന. ഗാല്‍വനിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തെ സൂചിപ്പിച്ചായിരുന്നു മോദിയുടെ വാക്കുകള്‍. ഇതിനെതിരെയാണ് രാഹുല്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.
സൈനികര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് മുന്‍പില്‍ തലകുനിക്കുകയും വീട്ടില്‍ തിരിച്ചെത്തിയാല്‍ അംബാനിക്കും അദാനിക്കും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് മോദിയെന്ന് രാഹുല്‍ ആരോപിച്ചു.
ബീഹാറികളോട് കള്ളം പറയുകയാണ് മോദിയെന്നും രാഹുല്‍ പറഞ്ഞു. ‘മോദിജീ, നിങ്ങള്‍ ബീഹാറികള്‍ക്ക് ജോലി നല്‍കിയോ ? കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് കോടി ജോലികള്‍ നിങ്ങള്‍ വാഗ്‌ദാനം ചെയ്‌തു. ആര്‍ക്കും അത് ലഭിച്ചില്ല’ രാഹുല്‍ പറഞ്ഞു.
ഇന്ത്യന്‍ മണ്ണിലേക്ക് ചൈന കടന്നു കയറിയിട്ടില്ലെന്ന് പറയുന്ന മോദി സൈനികരെ അപമാനിക്കുക ആണെന്നും രാഹുല്‍ ആരോപിച്ചു. ബീഹാറിലെ ജവാന്‍മാര്‍ രക്‌തസാക്ഷിത്വം വഹിച്ചപ്പോള്‍ പ്രധാനമന്ത്രി എവിടെ ആയിരുന്നു. ഇപ്പോള്‍ ജവാന്‍മാരുടെ ത്യാഗത്തിനു മുന്നില്‍ തല കുനിക്കുന്നു എന്ന് പറയുന്നത് കള്ളമല്ലേയെന്നും രാഹുല്‍ മോദിയോട് ചോദിച്ചു.
ബീഹാറില്‍ എന്‍ഡിഎ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. കോവിഡ് വാക്‌സിൻ മുന്‍നിര്‍ത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ജയിക്കുക ആണെങ്കില്‍ ബീഹാറിലെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.
Read Also: സിദ്ദീഖ് കാപ്പന്റെ കുടുംബം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ച്ച; വിമര്‍ശിച്ച് യോഗി ആദിത്യനാഥ്