തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കി പോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ച് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. യുഎഇയിൽ നിന്ന് രോഗം സ്‌ഥിരീകരിച്ചയാളുടെ ഒപ്പം വിമാനത്തിൽ യാത്ര ചെയ്‌തവർ ഈ ജില്ലകളിൽ നിന്നാണ്.
സമ്പർക്കത്തിൽ വന്നവരോട് ആരോഗ്യ പ്രവർത്തകർ വിളിച്ച് വിവരങ്ങൾ തേടും. ഇവർക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പടെയുള്ള പരിശോധനകൾ നടത്തും. മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്‌ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യം ഒരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആവർത്തിക്കുന്നത്. മറ്റ് വിമാനത്താവളങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജൂലൈ 12ന് യുഎഇ സമയം വൈകിട്ട് അഞ്ചിനുള്ള ഷാർജ- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ എത്തിയ കൊല്ലം സ്വദേശിയായ 37കാരനാണ് മങ്കി പോക്‌സ് സ്‌ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണ്. ഈ വിമാനത്തിൽ യാത്ര ചെയ്‌തവർ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം. പലരുടെയും ഫോൺ നമ്പർ ലഭ്യമല്ലാത്തതിനാൽ പോലീസ് സഹായത്തോടെ ഇവരെ ബന്ധപ്പെട്ട് വരികയാണെന്ന് മന്ത്രി പറഞ്ഞു.
Most Read: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യുപി സർക്കാർ